കട്ടപ്പന: ഇഎസ്എ കരടു വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് വെള്ളയാംകുടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ 131 വില്ലേജുകളെ ഇഎസ്എയിൽ ഉൾപ്പെടുത്തി ജനജീവിതം ദുഃസഹമാക്കാനുള്ള നീക്കത്തിനെതിരേ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം.
മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്എ ആയി പ്രഖ്യാപിക്കുന്നതാണ് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടു വിജ്ഞാപനം.
കേരള സർക്കാർ 2024 മേയ് 13ന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിനു നൽകിയ ശിപാർശകൾ പരിഗണിക്കാതെയാണ് 2026 ജൂലൈ 27നു കരടു വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
കേരളത്തിൽ വനമേഖലക്കു പുറത്ത് ഇഎസ്എ ആവശ്യമില്ലെന്ന വസ്തുത സർക്കാർ കണക്കിലെടുക്കണം. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചു മത്രമേ അന്തിമവിജ്ഞാപനം ഇറക്കാവൂ എന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ടി.ജെ. ജേക്കബ് തൊടുകയിൽ അധ്യക്ഷതവഹിച്ചു. ഇടുക്കി രൂപത വൈസ് പ്രസിഡന്റ് ജോസ് തോമസ് ഒഴുകയിൽ, ഫൊറോന പ്രസിഡന്റ് ജോർജ് മാവുങ്കൽ, ട്രഷറർ മാത്യു പന്യാംമാക്കൽ, ആനി ജോർജ്, സെബാസ്റ്റ്യൻ തോമസ്, ലിസി ഓവേലിൽ, ഏലിയാമ്മ കക്കാട്ട് എന്നിവർ പ്രസംഗിച്ചു.