തുറവൂർ: കാലവർഷം എത്തിയിട്ടും അന്ധകാരനഴി അഴിമുഖം മുറിക്കാതെ അധികൃതർ. ഇറിഗേഷൻവകുപ്പിന്റെ കീഴിൽ കഴിഞ്ഞ രണ്ടാഴ്ചയായി അന്ധകാരനഴി ഷട്ടറിനു മുന്നിലെയും അഴിമുഖത്തെയും മണൽ നീക്കം ചെയ്യുവാനുള്ള ജോലി ആരംഭിച്ചിട്ട്.
എന്നാൽ, ഇതുവരെ പൊഴി മുറിഞ്ഞിട്ടില്ല. നാല് മണ്ണുമാന്തിയന്ത്രങ്ങളാണ് മണൽ നീക്കം ചെയ്യുന്ന ജോലികൾ ചെയ്തുവരുന്നത്. എന്നാൽ, മണ്ണുമാന്തിയന്ത്രങ്ങൾ അഴിമുഖത്തെ മണൽ വാരിക്കൂട്ടി അടുത്ത മണിക്കൂറിൽ മഴപെയ്യുമ്പോൾ വീണ്ടും ഒഴുകി തോട്ടിലെത്തുകയാണ്.
ഇവിടത്തെ പ്രവർത്തനങ്ങൾ ക്ക് മേൽനോട്ടം വഹിക്കാൻ ഒരു ഉദ്യോഗസ്ഥൻ പോലും ഇല്ലാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പണി ചെയ്യുന്നവർ മണ്ണുവാരിക്കളിക്കുകയാണെന്നാണ് നാട്ടുകാരുടെ സംസാരം. നൂറുകണക്കിന് ലോറി മണലാണ് ഇവിടെനിന്ന് നീക്കം ചെയ്യാൻ കിടക്കുന്നത്. ദേശീയപാതനിർമാണത്തിനായി ഇവിടത്തെ മണൽ എടുക്കാവുന്നതാണ്.
അഴിമുറിച്ച് പൊഴിയിലെ വെള്ളം കടലിലേക്ക് ഒഴുക്കിവിടാനും സാധിക്കും. നിലവിൽ മത്സ്യത്തൊഴിലാളികളുടെ എതിർപ്പിനെത്തുടർന്ന് കായലിലെ ഡ്രജിംഗ് നിർത്തിവച്ചിരിക്കുകയാണ്. അതിനാൽ ദേശീയപാത നിർമാണത്തിന് രൂക്ഷമായ മണൽക്ഷാമമാണുള്ളത്. ഇതിനു പരിഹാരമാണ് അന്ധകാരനഴി അഴിമുഖത്തെ മണൽ.
അഴിമുഖം ഉടൻ തുറക്കാത്ത പക്ഷം കാലവർഷത്തിൽ ചേർത്തല താലൂക്കിന്റെ വടക്കൻ ഭാഗത്തുള്ള വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത് എഴുപുന്ന പഞ്ചായത്തുകളിൽ വെള്ളപ്പൊക്കം രൂക്ഷമാകും. മുൻ വർഷങ്ങളിൽ മേയ് മാസത്തിൽ തന്നെ അഴിമുഖം തുറക്കുമായിരുന്നു.
എന്നാൽ, ഇത്തവണ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവും തെരഞ്ഞെടുപ്പിന്റെ തിരക്കും പറഞ്ഞ് യാതൊരുവിധ പ്രവർത്തനങ്ങളും നടത്തിയില്ല.
മുമ്പ് വള്ളങ്ങളിൽ മണൽ വാരൽ തൊഴിലാളികൾ വള്ളങ്ങളിൽ ഇവിടെനിന്ന് മണൽവാരി കാർഷിക ആവശ്യത്തിന് നൽകുമായിരുന്നു. എന്നാൽ, കുറച്ചുവർഷങ്ങളായി ഉദ്യോഗസ്ഥരുടെ കടുംപിടിത്തം മൂലം വള്ളങ്ങളിലുള്ള മണൽ വാരൽ നിലച്ചിരിക്കുകയാണ്. ജനുവരി മുതൽ മേയ് മാസം വരെ വള്ളങ്ങളിൽ മണൽ വാരി മാറ്റിക്കൊണ്ടിരുന്നതുകൊണ്ട് ജൂൺ മാസം കാലവർഷമെത്തുമ്പോൾ സ്വാഭാവികമായി അഴിമുഖം തുറക്കുമായിരുന്നു.
എന്നാൽ, ഇപ്പോൾ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് അഴിമുറിക്കുന്നതിലൂടെ സർക്കാരിന് ലക്ഷങ്ങളുടെ ചെലവാണ് ഉണ്ടാകുന്നത്. അന്ധകാരനഴിയിലെ പൊഴി മുറിക്കുന്നതിന്റെ പേരിൽ ലക്ഷങ്ങളുടെ അഴിമതിയാണ് ഉദ്യോഗസ്ഥർ നടത്തുന്നതെന്ന് മണൽ വാരൽതൊഴിലാളികൾ ആരോപിക്കുന്നു. വങ്ങളിൽ മണൽ വാരൽ അനുവദിച്ചാൽ സർക്കാരിന് വരുമാനവുമാകും മണൽ വാരൽതൊഴിലാളികൾക്ക് തൊഴിലുമാകും.
അടിയന്തരമായി അന്ധകാരനഴി അഴിമുഖത്തെ മണൽനീക്കി പ്രദേശത്തെ വെള്ളപ്പൊക്കത്തിൽനിന്ന് സംരക്ഷിക്കാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Tags : Nattuvishesham Local News rainy season