കോഴഞ്ചേരി: നാളികേരത്തിനും, കേര ഉത്പന്നങ്ങള്‍ക്കും ന്യായവില ലഭിച്ചു തുടങ്ങിയതോടെ നാട്ടിന്‍പുറങ്ങളില്‍ തെങ്ങ് കൃഷി മടങ്ങിവരുന്നു. ചിരട്ടയ്ക്കും ഡിമാൻഡ് ഏറിയതോടെ കേര കർഷകർ പ്രതീക്ഷയിലാണ്. നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വിലയിലും കാര്യമായ ഇടിവുണ്ടായിട്ടില്ലെന്നതു കർഷകർക്ക് ആശ്വാസമാണ്.
ഇതോടെ തെങ്ങിന് തൈകള്‍ പുതുതായി നട്ടുപിടിപ്പിക്കുന്ന കര്‍ഷകരുടെ എണ്ണത്തിൽ മുന്‍കാലങ്ങളിലേതിനേക്കാള്‍ വര്‍ധനയുണ്ട്. പൊതുവിപണിയില്‍ ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്കും അതിലുപരി അടുത്തയിടെ ചിരട്ടയ്ക്കും മൂല്യം ഉയര്‍ന്നതാണ് തെങ്ങ് കൃഷിയിലേക്ക് ആളുകള്‍ തിരിയാന്‍ കാരണമെന്ന് പറയുന്നു.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജില്ലയിലെ കൃഷി ഭവനുകളില്‍ തെങ്ങിന് തൈകളുടെ ആവശ്യകത ഏറിയിരിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റെജിമോള്‍ തോമസ് പറഞ്ഞു. കുറ്റ്യാടി തെങ്ങിന്‍തൈകള്‍ക്ക് 300 - 350 രൂപയാണ് കൃഷിഭവനുകളിലെ വില.
പന്തളത്തെ കൃഷി ഫാമില്‍ നിന്നും തിരുവനന്തപുരം കഴക്കൂട്ടം ഫാമില്‍ നിന്നുമാണ് തെങ്ങിന് തൈകള്‍ എത്തുന്നത്. ഹൈബ്രീഡ് തെങ്ങിന്‍തൈകള്‍ക്കും ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. കുറ്റ്യാടി തൈകളാണ് ഏറെയും കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. മികച്ച ഉത്പാദന ക്ഷമതയാണ് ഇതിന് കാരണമായിട്ടുള്ളത്. ഹൈബ്രീഡ് തൈകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. കുള്ളന്‍ തൈകള്‍ക്കും മുന്‍കാലത്തുനിന്നും വ്യത്യസ്തമായി ഡിമാൻഡുണ്ട്.
സ്വകാര്യ നഴ്സറികളിലും തെങ്ങിന്‍തൈകളുടെ വില്പന ഏറിയിട്ടുണ്ട്. റ്റി ഇന്റു ഡി ഹൈബ്രിഡ് ഇനങ്ങളും നഴ്സറിയില്‍ എത്തിയിട്ടുണ്ട്. ചിരട്ടക്ക് ഇപ്പോള്‍ കിലോഗ്രാമിന് 30 - 35 രൂപ വരെയാണുള്ളത്. കർണാടക, തമിഴ്നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലേക്കാണ് ദിനംപ്രതി ലോഡുകണക്കിന് ചിരട്ടകള്‍ കൊണ്ടുപോകുന്നത് .
സൗന്ദര്യ വർധക വസ്തുക്കൾ, പെയിന്റ് ഉത്പന്നങ്ങള്‍, ആക്ടിവേറ്റഡ് കാര്‍ബണ്‍ എന്നിവ നിർമിക്കുന്നതിനുള്ള മുഖ്യ ഘടകം ചിരട്ടയാണ്. തമിഴ്നാട്ടിലും മറ്റും ജലശുദ്ധീകരണത്തിനും ചിരട്ടക്കരിയാണുപയോഗിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിരുന്നു. ഇത്തവണ പദ്ധതികളൊന്നുമില്ലെങ്കിലും കർഷകർ കേരകൃഷിയിലേക്ക് മടങ്ങിവരികയാണ്.
Tags : Local News Nattuvishesham Pathanamthitta