കോട്ടയം വാഴൂർ തീർഥപാദപുരം ഭാഗത്തെ തന്റെ കൃഷിയിടത്തിൽനിന്നു പിടികൂടി നശിപ്പിച്ച ആഫ്രിക്കൻ ഒച്ചുകൾക്ക് സമീപം കർഷകൻ കെ.ജെ. കുര്യൻ. -അനൂപ് ടോം
കോട്ടയം: രാത്രിയില്‍ കൂട്ടമായി എത്തി കൃഷികള്‍ മുഴുവന്‍ തിന്നുനശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളെ തുരത്താനുള്ള വഴികള്‍ തേടുകയാണ് വാഴൂര്‍ ശാസ്താങ്കല്കാവ് നിവാസികള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് രാത്രികാലങ്ങളില്‍ അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്ര നാമമുള്ള ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായി മാറിയിരിക്കുകയാണ്. വാഴൂര്‍ പഞ്ചായത്തിലെ തീര്‍ഥപാദപുരം, ശാസ്താങ്കല്‍ക്കാവ്, ചാമംപതാല്‍ പ്രദേശങ്ങളിലാണ് ശല്യം വലിയതോതില്‍ വര്‍ധിച്ചിരിക്കുന്നത്. അന്തരീക്ഷവായു ശ്വസിച്ചു കരയില്‍ ജീവിക്കുന്ന വലുപ്പംകൂടിയ ഒച്ച് കിഴക്കന്‍ ആഫ്രിക്കന്‍ സ്വദേശിയാണ്.
തങ്ങളുടെ പറമ്പിലെയും മതിലുകളിലെയും ഒച്ചുകളെ നശിപ്പിക്കാന്‍ ദിവസേന കിലോക്കണക്കിന് ഉപ്പും തുരിശുമാണു കർഷകർ ചെലവിടുന്നത്. നശിപ്പിക്കുന്നതിന്റെ ഇരട്ടിയായിട്ടാണ് ഓരോ രാത്രിയിലും ജനവാസമേഖലയിലേക്ക് ഇഴഞ്ഞെത്തുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒച്ചുകള്‍ കര്‍ഷകരുടെയും പ്രദേശവാസികളുടെയും ജീവിതം വഴിമുട്ടിക്കുകയാണ്. മഴക്കാലത്താണ് ഒച്ചുശല്യം കൂടുന്നത്. പകല്‍ മണ്ണില്‍ ഒളിച്ചിരിക്കും. രാത്രി കൂട്ടത്തോടെ വീട്ടുമുറ്റത്തേക്കും വഴികളിലേക്കും പറമ്പുകളിലേക്കുമെല്ലാം ഇഴഞ്ഞുകയറും.
തളിരിലകളും തണ്ടുകളും പൂര്‍ണമായി കാര്‍ന്നുതിന്നുന്നതോടെ ചെടികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നശിക്കും. ഒച്ചുകള്‍ അഞ്ചു മുതല്‍ ആറു തവണവരെ മുട്ട ഇടും. ഓരോ പ്രാവശ്യവും 200 മുട്ടകള്‍ വിരിയാറുണ്ട്. ജൈവാധിനിവേശത്തിന് നല്ല ഉദാഹരണങ്ങളാണ് ഇവ. മണ്ണിനടിയില്‍ 10-15 സെന്റിമീറ്റര്‍ താഴ്ചയില്‍ കുഴിയുണ്ടാക്കി മൂന്ന് വര്‍ഷം വരെ സുഷുപ്തിയിലാണ്ടിരിക്കും.
ഉപ്പുപൊടിയും തുരിശും ഉപയോഗിച്ചാണ് കര്‍ഷകര്‍ ഇവയെ തുരത്തുന്നത്. കൃഷിവകുപ്പും പഞ്ചായത്ത് അധികൃതരും സംയുക്തമായി ഒച്ചുകളുടെ ശല്യത്തിനു ശാശ്വതപരിഹാരമുണ്ടാക്കണമെന്ന ആവശ്യമുയര്‍ന്നിരിക്കുകയാണ്.
ഒച്ചുകള്‍ മാലിന്യത്തില്‍നിന്ന്
വര്‍ഷങ്ങള്‍ക്കു മുമ്പ് 18-ാം മൈല്‍ സെന്റ് ജോര്‍ജ് യുപി സ്കൂള്‍ പരിസരത്ത് ലോറിയില്‍ എത്തിച്ചു മാലിന്യങ്ങള്‍ തള്ളിയ സ്ഥലത്തുനിന്നുമാണ് ആഫ്രിക്കന്‍ ഒച്ചുകളുടെ ഉത്ഭവമെന്നാണു പ്രദേശവാസികള്‍ പറയുന്നത്. ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ നിര്‍മിക്കുന്നതിനായി വിദേശത്തുനിന്നും കപ്പലുകളില്‍ എത്തിച്ച തടികള്‍ ലോറികളില്‍ കയറ്റി ഇവിടെ എത്തിച്ചു തരംതിരിച്ചാണു മില്ലുകളിലേക്കു കൊണ്ടുപോയിരുന്നത്. ഇത്തരത്തില്‍ തടികള്‍ എത്തിച്ചിരുന്ന ലോറികളില്‍നിന്നു പുറത്തേക്കു തള്ളിയ മാലിന്യത്തില്‍നിന്നുമാണ് ഇവ നാട്ടിലെത്തിയതെന്നാണു പ്രദേശവാസികളുടെ കണ്ടെത്തല്‍. ഇവിടെ ഒരു തോടുണ്ട്. ആ തോട്ടിലുടെ ഒഴുകിയാണ് ഇവ ശാസ്താങ്കൽകാവിലും പരിസരത്തും വ്യാപിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
300 ഗ്രാം വരെ തൂക്കം
ശാസ്താങ്കല്‍ക്കാവ് പ്രദേശത്ത് കൈവിരല്‍ വലുപ്പമുള്ള ഒച്ചുമുതല് 300 ഗ്രാംവരെ തൂക്കമുള്ള ഒച്ചുകളെ കണ്ടെത്തിയിട്ടുണ്ട്. ഒച്ചുകളുടെ സ്രവങ്ങളില്‍ കാണുന്ന നാടവിരകള്‍ മനുഷ്യന് ആരോഗ്യപ്രശ്ങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. കൈകൊണ്ട് ഇവയെ സ്പര്‍ശിക്കുന്നതും അപകടമാണ്. ഒച്ചു ചത്തുപോയാലും വെള്ളത്തില്‍ 10 ദിവസത്തോളം ജീവിക്കാനുള്ള ശേഷിയുള്ളവയാണ് ഈ നാടവിരകള്‍. അതിനാല്‍ ഒച്ചു കാണപ്പെടുന്ന പ്രദേശത്തെ ജലസ്രോതസുകളിലെ വെള്ളം കുടിക്കുന്നതും അപകടമാണ്.
പ്രധാനമായും മെനിഞ്ചൈറ്റിസ് രോഗമാണ് ഇതുമൂലമുണ്ടാകുന്നത്. കുട്ടികളിലാണ് അധികവും ഈ രോഗം കണ്ടെത്തിയിട്ടുള്ളത്. ഒച്ച് വീട്ടിലോ പരിസരത്തോ ഉണ്ടെങ്കില്‍ കൈകള്‍ വൃത്തിയായി കഴുകണം, വെള്ളം നന്നായി തിളപ്പിച്ചു കുടിക്കുക. ഭക്ഷണപദാര്‍ഥങ്ങള്‍ നന്നായി കഴുകി പാകം ചെയ്തു കഴിക്കണം.
വളര്‍ച്ചയും സ്വഭാവവും
ഹെര്മഫ്രോഡൈറ്റുകളാണ് ഇവ. അതായത് സ്ത്രീ പുരുഷ പ്രത്യുത്പാദന അവയവങ്ങള്‍ രണ്ടുപേര്‍ക്കുമുണ്ട്. എങ്കിലും പ്രജനനത്തിന് ഇവ ഇണചേരും. അതുകൊണ്ടു തന്നെ ഓരോ പ്രജനനകാലത്തുമുണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം വളരെക്കൂടുതലാണ്.
കോണ്‍ക്രീറ്റും ഭക്ഷണം
ആഫ്രിക്കള് ഒച്ചിന്റെ ഭക്ഷണം ഇതിന്റെ ഭീകരത വ്യക്തമാക്കും. ചെടികള്‍ മുതല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വരെ ഇവയ്ക്ക് ഭക്ഷണമാണ്.
ഏകദേശം 500 ഇനങ്ങളില്‍പെട്ട ചെടികളെ ഇത് ഭക്ഷണമാക്കും. കട്ടിയുള്ള പുറന്തോടിനാവശ്യമായ കാത്സ്യം ശേഖരിക്കാനായി കെട്ടിടങ്ങളുടെയും വീടുകളുടെയും ഭിത്തികളിലേക്കും എത്തും. പതിയെ കെട്ടിടങ്ങളുടെ ഭിത്തിയില്‍നിന്നു കാത്സ്യം തിന്നുതീര്‍ക്കും. ഇത് കെട്ടിടങ്ങള്‍ക്ക് ബലക്കുറവുണ്ടാക്കും. പഴയ കെട്ടിടങ്ങളോ ഉറപ്പു കുറഞ്ഞ മതിലോ ഒക്കെയാണെങ്കില്‍ അവ തകര്‍ന്നു പോയേക്കാം.
എങ്ങനെ തുരത്തും
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഒച്ചുകളെ ആഹാരമാക്കുന്ന ജീവികള്‍ കുറവാണ്. ചെറിയ ഒച്ചുകളെ താറാവ്, ഉപ്പന്‍ എന്നിവ ആഹാരമാക്കും. കാട്ടുപന്നികളും ഇവയെ ആഹാരമാക്കും. ഒച്ചിനുള്ള പ്രതിവിധി ഉപ്പും തുരിശുവെള്ളവുമാണ്. ഒന്നോ രണ്ടോ എണ്ണമൊക്കെയാണെങ്കില് ഉപ്പിട്ട് കൊല്ലാം.
ധാരാളമുള്ളപ്പോള്‍ ഉപ്പ് പ്രായോഗികമല്ല. ഉപ്പിട്ടും തുരിശുവെള്ളം തളിച്ചും കൊല്ലുന്ന ഒച്ചുകള്‍ ചീഞ്ഞ് മറ്റ് ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
അതുണ്ടാകാതിരിക്കാന്‍ ഇവയെ കുഴിച്ചുമുടണം. കീടനാശിനികള്‍ ലഭ്യമാണെങ്കിലും അവ പ്രയോഗിച്ചാല്‍ വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ ചാകാനും ജലാശയത്തിലും മറ്റും കലരാനുമുള്ള സാധ്യതയുണ്ട്.
ഒച്ചുകളെ നശിപ്പിക്കാന്‍ നടപടി വേണം
കഴിഞ്ഞ രണ്ടു വര്‍ഷമായി ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം അസഹനീയമായിരിക്കുകയാണ്. പച്ചക്കറി കൃഷികളെല്ലാം ഒറ്റ രാത്രികൊണ്ടു തിന്നുനശിപ്പിക്കുന്നതു പതിവാണ്. കൃഷിയിടങ്ങളില്‍ അതിരാവിലെ എത്തുമ്പോള്‍ നിരവധി ആഫ്രിക്കന്‍ ഒച്ചുകള്‍ ഓരോ ചെടിയിലും തൂങ്ങിക്കിടക്കുകയാണ്. രാത്രിയില്‍ കൂട്ടത്തോടെ പുറത്തെത്തുന്ന ഒച്ചുകള്‍ പച്ചിലകള്‍ മുഴുവന്‍ തിന്നുനശിപ്പിക്കുന്ന സ്ഥിതിയാണ്.
തുടര്‍ച്ചയായി മഴ പെയ്യുന്ന ദിവസങ്ങളില്‍ ഇവയുടെ ശല്യം കൂടുതലാണ്. വലിയ ഒച്ചുകളെക്കാള്‍ കൃഷി മുഴുവന്‍ നശിപ്പിക്കുന്നതു ചെറിയ ഒച്ചുകളാണ്. ഉപ്പ്, തുരിശു വെള്ളം, ബാറ്ററി വെള്ളം എന്നിവ ഉപയോഗിച്ചാണ് ഇവയെ നശിപ്പിക്കുന്നത്. കൃഷിവകുപ്പും പഞ്ചായത്തും ഇടപെട്ട് കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം നല്കി ഒച്ചുകളെ നശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
കെ.ജെ. കുര്യന്
കൊച്ചുപുരയ്ക്കല്‍
തീര്‍ഥപാദപുരം , വാഴൂര്‍
Tags : Nattuvishesham District news