പ്രതീകാത്മക ചിത്രം
ഇരിയണ്ണി: മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം മുളിയാർ മേഖലയിൽ വീണ്ടും പുലിഭീതി. ചൊവ്വാഴ്ച രാത്രി ഏഴരയോടെ തീയടുക്കം-കുട്ട്യാനം റോഡിനു കുറുകെയാണ് തൊട്ടടുത്ത വീട്ടിലെ വളർത്തുനായയെ ഓടിച്ചുകൊണ്ട് പുലി ചാടിമറഞ്ഞത്. രണ്ടു കുട്ടികളെയും കൊണ്ട് ഇതുവഴി സ്കൂട്ടറിൽ പോവുകയായിരുന്ന ശിവപ്രിയ എന്ന യുവതി അപകടത്തിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ കാട്ടിൽനിന്ന് നായയുടെ കരച്ചിൽ കേട്ടതായും ശിവപ്രിയ പറഞ്ഞു.
മുളിയാർ സംരക്ഷിതവനത്തോടു ചേർന്നുകിടക്കുന്ന കുണിയേരിയിലാണ് ഇവരുടെ വീട്. സുഖമില്ലാതിരുന്ന കുട്ടിയെ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ കാണിച്ചതിനു ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഒരു കുട്ടിയെ മുന്നിൽ നിർത്തിയും മറ്റേ കുട്ടിയെ പിന്നിലിരുത്തിയുമാണ് യാത്ര ചെയ്തിരുന്നത്. പെട്ടെന്ന് പുലി മുന്നിലേക്കു ചാടിവീണതിന്റെ ഞെട്ടലിനിടയിലും സ്കൂട്ടർ മറിഞ്ഞുവീഴാതെ നിയന്ത്രിച്ചു നിർത്താൻ സാധിച്ചതുകൊണ്ടാണ് അപകടം ഒഴിവായത്.
ശിവപ്രിയയുടെ മാതൃസഹോദരൻ സുകുമാരന്റെ വീട്ടിലെ വളർത്തുനായയാണ് പുലിയുടെ ഇരയായത്. തൊട്ടടുത്തുള്ള കുഞ്ഞിപ്പാറ എന്ന സ്ഥലത്തുകൂടി വാഹനത്തിൽ പോയവരും പുലി പട്ടിയേയും കൊണ്ടുപോകുന്നത് കണ്ടതായി പറയുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് വനംവകുപ്പിന്റെ രാത്രികാല നിരീക്ഷണം ശക്തമാക്കുമെന്നും നാട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും കാസർഗോഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി.വി. വിനോദ് കുമാർ അറിയിച്ചു. ചെറിയ കുട്ടികളെ ഒരു കാരണവശാലും ഒറ്റയ്ക്കു വിടരുതെന്നും വളർത്തുമൃഗങ്ങളെ ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് റേഞ്ചിലെ കല്ലപ്പള്ളി, പരിയാരം ഭാഗങ്ങളിലും കഴിഞ്ഞദിവസം പുലിസാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഒരു പുലിയെ ചത്ത നിലയിൽ കണ്ടെത്തുകയും ഇതിനു പിന്നാലെ വീണ്ടും വളർത്തുനായയെ ഇരയാക്കുകയും ചെയ്തിരുന്നു. ഇവിടെ വനംവകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
Tags : leopard NattuVishasham DistrictNews