വിഴിഞ്ഞം: ഒടുവിൽ തിരുവന ന്തപുരം നഗരസഭാ അധികൃതർ വഴങ്ങി, വിഴിഞ്ഞം പോർട്ട് ഓഫീസിലെ ജീവനക്കാരെ ജനസംഖ്യാ കണക്കെടുപ്പ് ചുമതലയിൽനിന്ന് ഒഴിവാക്കി.
നേരത്തെ ബിഎൽഒ ഡ്യൂട്ടി ചെയ്തിരുന്ന ഒരാളൊഴിച്ച് ബാക്കിയുള്ള എട്ടുപേരെയും ജോലിയിൽനിന്ന് ഒഴിവാക്കിയതായ അറിയിപ്പ് തുറമുഖ അധികൃതർക്ക് നൽകി . ദേശീയ, അന്തർദേശീയ സെക്യൂരിറ്റി നൽകി തീരം സംരക്ഷിക്കാൻ അധികാരപ്പെട്ട പ്രധാന ഓഫീസിലെ ജീവനക്കാരെ ഒന്നടങ്കം ജനസംഖ്യാ കണക്കെടുപ്പിനു നിയോഗിക്കാൻ തീരുമാനിച്ച കാര്യം കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
വിഴിഞ്ഞം മാരിടൈം ബോർഡ് തുറമുഖത്തിലെ പ്രധാന സെക്യൂരിറ്റി ഓഫീസർ ഉൾപ്പെടെ ആകെയുള്ള ഒൻപത് ജീവനക്കാർക്കും സെൻസസ് ഡ്യൂട്ടി നൽകിയതോടെയാണ് കാര്യം വിവദമായത്. ഇതോടൊപ്പം, തിങ്കളാഴ്ച മുതൽ നടക്കുന്ന ട്രെയിനിംഗ് പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്നും അല്ലാത്തപക്ഷം നടപടിയെടുക്കുമെന്നും വരെ ഉദ്യോഗസ്ഥർക്ക്മുന്നറിയിപ്പും നൽകി. കുറച്ചു ജീവനക്കാരെയെങ്കിലും അധിക ജോലിയിൽനിന്ന് ഒഴിവാക്കിത്തരണമെന്ന ഓഫീസറുടെ കത്തുപോലും വക വയ്കാതെയായിരുന്നു നഗരസഭാ അധികൃതരുടെ നടപടി.
സംഭവം ചർച്ചാവിഷയമായതോടെയാണ് പ്രശ്നത്തിൽനിന്നു തലയൂരാനുള്ള ഡ്യൂട്ടി ഒഴിവാക്കൽ തീരുമാനമെന്നറിയുന്നു. പോർട്ട് ഓഫീസിന്റെ പ്രാധാന്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് ജോലിക്കുപോലും ഇവിടത്തെ ജീവനക്കാരെ നിയോഗിക്കാതെ യിരിക്കുന്പോഴാണ് മാസങ്ങൾ നീളുന്ന സെൻസസ് ഡ്യൂട്ടി നൽകിയത് വിവാദമായത്.