പ്രതീകാത്മക ചിത്രം
എംവിഡി ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്ത നടപടി പിൻവലിച്ചു
പത്തനംതിട്ട: ആറന്മുളയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്തിരുന്ന വാഹനത്തിന് പിഴ ചുമത്തിയെന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. വകുപ്പിൽ പ്രതിഷേധം രൂക്ഷമായതോടെയാണ് സർക്കാർ ഇടപെട്ടത്. അടൂർ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥരായ ലൈജു, ഷമീർ എന്നിവർക്കായിരുന്നു സസ്പെൻഷൻ.
ഇരുവരെയും കഴക്കൂട്ടം, മാവേലിക്കര ആർടി ഓഫീസുകളിലേക്ക് സ്ഥലംമാറ്റി.കഴിഞ്ഞ അഞ്ചിനു വൈകുന്നേരം അടൂരിൽ വച്ചാണ് പത്തനംതിട്ട മെഴുവേലി സ്വദേശിയുടെ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയത്. അനധികൃതമായി വാഹനത്തിൽ ലൈറ്റുകൾ ഘടിപ്പിച്ചതിനായിരുന്നു നടപടി. സമാന നിയമ ലംഘനത്തിന് നേരത്തെയും വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ട്.
വിഷയത്തിൽ ഇടപെട്ട അബിൻ വർക്കി എംഎൽഎ ഉദ്യോഗസ്ഥരുടെ നടപടിയിൽ വകുപ്പുമന്ത്രിയോട് അതൃപ്തി അറിയിക്കുകയുണ്ടായി. പിഴത്തുക അടച്ചത് യൂത്ത്കോൺഗ്രസ് നേതാക്കളാണ്.
തുടർന്ന് മന്ത്രി നേരിട്ട് ഇടപെട്ടാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട ആർടിഒയിൽ നിന്നു റിപ്പോർട്ട് തേടുകയുമുണ്ടായി. നിയമപ്രകാരം പിഴ ചുമത്തിയ ഉദ്യോഗസ്ഥർക്കെതിരേനടപടിയെടുത്തതിൽ വകുപ്പിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.പ്രതിഷേധ ബാഡ്ജ് അണിഞ്ഞ് പെറ്റി പിരിക്കാതിരിക്കുകയും എഐ കാമറകളിലെ ചെല്ലാനുകൾ അയയ്ക്കാതിരിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ നിസഹകരണ സമരത്തേതുടർന്ന് സസ്പെൻഷൻ പിൻവലിച്ച് സ്ഥലംമാറ്റത്തിലൊതുക്കി.
വകുപ്പുതല അന്വേഷണം തുടരും. കൊട്ടാരക്കരയിലുണ്ടായ ടിപ്പർ അപകടവുമായി ബന്ധപ്പെട്ട് സുദിൻ ഗോപി, ശരത് എസ്.കുമാർ എന്നീ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതും സ്ഥലമാറ്റമായി ഇളവുചെയ്തിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Fine