നടുക്കുന്ന ഓർമകളിൽ 2018ലെ പ്രളയദിനം (ഫയൽ ചിത്രം)
തിരുവല്ല: മറ്റൊരു പ്രളയകാലം വന്നുപോയിട്ടും 2018-ലെ മഹാപ്രളയത്തിന്റെ സ്മരണകൾ മലയോര ജില്ലയിൽനിന്ന് മാഞ്ഞിട്ടില്ല.
2018 ഓഗസ്റ്റ് 14 അർധരാത്രിയോടെ റാന്നിയെ മുക്കി ആരംഭിച്ച മലവെള്ളപ്പാച്ചില്‍ സ്വാതന്ത്ര്യദിനപ്പുലരിയില്‍ നാടിനെ വിഴുങ്ങി.
1924-ലെ പ്രളയത്തിനുശേഷം കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തം. മഹാപ്രളയത്തിൽ 19 പേരാണ് പത്തനംതിട്ടയില്‍ മാത്രം മരിച്ചത്. പതിനായിരക്കണക്കിനാളുകൾ ദുരിതാശ്വാസ ക്യാന്പുകളിൽ അഭയം പ്രാപിച്ചു. ജില്ലയിൽ 2018ന് ശേഷം ഇക്കൊല്ലമാണ് ദുരിതാശ്വാസ ക്യാന്പിൽ എത്തിയവരുടെ എണ്ണം 10,000 കടന്നത്.
വന്നുപോയത് സമാനമായ സാഹചര്യം
2018 മഹാപ്രളയത്തിന്റെ പ്രതീതിയിലായിരുന്നു ഈ ഓഗസ്റ്റ് ആദ്യം ജില്ലയിൽ പേമാരി പെയ്തിറങ്ങിയത്. ഒറ്റ രാത്രികൊണ്ട് റാന്നി ടൗൺ വെള്ളത്തിൽ മുങ്ങി. മറ്റൊരു മഹാപ്രളയത്തിന്റെ ആശങ്കയിലായിരുന്നു പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ ജനങ്ങൾ. വെള്ളം വേഗം ഇറങ്ങിയെങ്കിലും പ്രളയാനന്തര നഷ്ടങ്ങളുടെ കണക്കെടുപ്പ് ഇനിയും പൂർത്തിയായിട്ടില്ല. 2018ലെ പ്രളയത്തിനുശേഷവും നാം ഒന്നും പഠിച്ചിട്ടില്ലെന്നതിന് തെളിവാണ് ഇത്തവണത്തെ പ്രളയം. മലമുകളിലുള്ള റാന്നിയും സമുദ്രനിരപ്പിലുള്ള അപ്പര്‍കുട്ടനാടും ഒരുപോലെ വെള്ളത്തിൽ വലഞ്ഞു. പ്രളയത്തെ അതിജീവിക്കാൻ പദ്ധതികളുണ്ടാകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നില്ല.
Tags : Nattuvisesham DistrictNews DeepikaNews