പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പാചകവാതകം പൈപ്പുലൈനിലൂടെ നേരിട്ടു വീടുകളിൽ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക നിയന്ത്രണ ബോർഡിന്റെ (പിഎൻജിആർബി)ദേശീയ പ്രചാരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
പരസ്പര ബന്ധിതമായ ഭൂഗർഭ പ്രകൃതിവാതക പൈപ്പ് ലൈനിലൂടെ ഗാർഹിക, വാണിജ്യ, വ്യവസായിക ഉപഭോക്താക്കൾക്ക് പൈപ്പ് ചെയ്ത പ്രകൃതി വാതകവും കംപ്രസ് ചെയ്ത പ്രകൃതി വാതകവും വിതരണം ചെയ്യുന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി പത്തനംതിട്ട ,കുളനട, കോഴഞ്ചേരി, തിരുവല്ല, എന്നിവിടങ്ങളിൽ പുതിയ ഗ്യാസ് സ്റ്റേഷനുകൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.
2021 ലാണ് ജില്ലയെ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അംഗീകാരം ലഭിച്ച് അഞ്ചുവർഷം പിന്നിടുമ്പോഴും പദ്ധതി നടപ്പാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാൻ സർക്കാരിനും ജില്ലാ ഭരണകൂടത്തിനും സാധിച്ചിട്ടില്ല.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ സഹകരണത്തോടെയാണ് ഇതിനാവശ്യമായ ഗ്യാസ് പ്ലാന്റുകൾ നിർമിക്കാൻ നിർദേശം നൽകിയിരുന്നത്. ഇതിനായി കുളനടയിൽ പ്ലാന്റിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചിരുന്നു.
മറ്റു ജില്ലകൾ ബഹുദൂരം മുന്നിൽ
11 ജില്ലകൾക്കാണ് നേരത്തേ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ അംഗീകാരം ലഭിച്ചിരുന്നത്. ഇതിൽ എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വീടുകളിലേക്ക് വർഷങ്ങൾക്ക് മുമ്പുതന്നെ കണക്ഷൻ നൽകിത്തുടങ്ങിയിരുന്നു.
അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് കുടിവെള്ള കണക്ഷൻ മാതൃകയിലാണ് പ്രകൃതിവാതക കണക്ഷൻ നൽകുന്നത്. പുതിയ കണക്ഷൻ എടുക്കാൻ 7000 രൂപയോളം പ്രാരംഭ ചെലവ് ഉപഭോക്താക്കൾക്ക് വരുന്നുണ്ട്. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി ) ശൃംഖലകൾ കേരളത്തിൽ വിപുലീകരിക്കുന്നതിന് ശക്തമായ നടപടികളാണ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സീകരിച്ചുവരുന്നത്.
ആദ്യഘട്ടത്തിൽ വാഹനങ്ങൾക്ക് ആവശ്യമായ സിഎൻജിയും തുടർന്ന് വാണിജ്യ വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ വാതകവും വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായ ശേഷമാകും വീടുകളിലേക്ക് പാചകവാതകം നേരിട്ട് വിതരണം ചെയ്യുക. അടുത്ത പത്ത് വർഷത്തിനുള്ളിൽ 120,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയിൽ കേന്ദ്ര ഗവൺമെന്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
100 ശതമാനം അപകടരഹിതം
നൂറുശതമാനവും അപകടരഹിതമാണ് ഈപദ്ധതി. സാധാരണ നമുക്ക് ലഭിക്കുന്ന പാചകവാതകസിലിണ്ടറുകൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണ് വിതരണം ചെയ്യുന്നതെന്ന് വ്യാപക പരാതിയുണ്ട്. കാലാവധി കഴിഞ്ഞതും ദ്രവിച്ചു തുടങ്ങിയതുമായ സിലിണ്ടറുകൾവരെ വിതരണം ചെയ്യുന്നതായാണ് പരാതിയുയരുന്നത്. പ്ലാന്റുകളിൽനിന്ന് എത്തിക്കുന്ന സിലിണ്ടറുകൾ അതേപടി പരിശോധനകൾ ഒന്നും നടത്താതെയാണ് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. കൂടാതെ പല സിലിണ്ടറുകളിലും മാലിന്യം കലർന്ന പൊടികൾ ഉള്ളതായും അത് സ്റ്റൗവിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായും പരാതികളുണ്ട്. സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കുന്നതോടെ ഈ പരാതികളെല്ലാം തന്നെ പരിഹരിക്കാം.
ഉപഭോക്താക്കളിൽനിന്ന് ഇൻഷ്വറൻസ് തുക ഈടാക്കാതെ 50 ലക്ഷം രൂപയോളം അപകട പരിരക്ഷ നൽകുന്നുണ്ട്.
അപകടം മൂലം ഒരാൾ മരണപ്പെട്ടാൽ 10 ലക്ഷം രൂപ വ്യക്തിഗത അപകട പരിരക്ഷ ലഭിക്കും. ഒരു അപകടത്തിന് 30 ലക്ഷം രൂപവരെയുള്ള ചികിത്സാ പോളിസിയിലൂടെ ലഭിക്കും. ഒരാൾക്ക് നാല് ലക്ഷം രൂപ വരെയാണ് ചികിത്സാ ധനസഹായം. വസ്തുവകകൾക്കുണ്ടാകുന്ന നാശനഷ്ടത്തിനും നാലു ലക്ഷം രൂപ ലഭിക്കും. പരമാവധി ഒരു അപകടം നടന്നാൽ 50 ലക്ഷം രൂപവരെ അപകട ഇൻഷ്വറൻസ് ലഭ്യമാണ്.
Tags : Nattuvisesham DistrictNews DeepikaNews