കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ
മുക്കൂർ: മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്ക് ഇന്നു ജന്മനാടായ മുക്കൂർ ആദരം അർപ്പിക്കും.
ഇന്നു രാവിലെ ഏഴിന് മാതൃദേവാലയമായ മുക്കൂർ സെന്റ് ജോസഫ് ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ കർദിനാളിനു സ്വീകരണം നൽകും. പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാളിനും ജൂബിലി കുർബാനയ്ക്കും അദ്ദേഹം കാർമികത്വം വഹിക്കും.
3.30ന് ജൂബിലി ഭവനങ്ങളുടെ കൂദാശയും താക്കോൽദാനവും. 4.30ന് മുക്കൂര്‍ കവലയില്‍ പൗരാവലിയുടെ വരവേല്പ് നല്‍കും. 5.30ന് ചേരുന്ന പൊതുസമ്മേളനം മന്ത്രി കെ. മുരളീധരന് ഉദ്ഘാടനം ചെയ്യും. തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ആന്റോ ആന്റണി എംപി, വര്‍ഗീസ് മാമ്മന്‍ എംഎല്‍എ, വികാരി ഫാ. ഷാജി ബഹനാൻ, വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക നേതാക്കള്‍ എന്നിവർ പ്രസംഗിക്കും. ചടങ്ങില്‍ ഇടവകയുടെ ഉപഹാരം കര്‍ദിനാളിന് സമ്മാനിക്കും. 2001 ഓഗസ്റ്റ് 15ന് തിരുമൂലപുരം പള്ളി അങ്കണത്തിലാണ് ഫാ. ഐസക് തോട്ടുങ്കൽ ഐസക് മാർ ക്ലീമിസ് എന്ന പേരിൽ തിരുവനന്തപുരം അതിരൂപതയുടെ സഹായ മെത്രാനും അപ്പസ്തോലിക് വിസിറ്ററുമായി അഭിഷിക്തനായത്.
Tags : Nattuvisesham DistrictNews DeepikaNews