നവീകരണം നടക്കുന്ന കിടങ്ങ്.
കോരുത്തോട്: പഞ്ചായത്തിലെ കൊമ്പുകുത്തി കണ്ണാട്ട് കവലയിൽ വനാതിർത്തി മേഖലയിൽ നിർമിച്ചിരുന്ന കിടങ്ങുകളുടെ അപാകത പരിഹരിക്കുന്നതിനായി നവീകരണപ്രവർത്തനം ആരംഭിച്ചു. കാട്ടാന ഉൾപ്പെടെ പതിവായി വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന ഇവിടെ അരക്കിലോമീറ്റർ ദൂരത്തിലാണ് കിടങ്ങ് നിർമിച്ചത്.
എന്നാൽ, കിടങ്ങിന് മതിയായ വീതിയില്ലാത്തതും വശങ്ങളിൽ പാറകൾ തള്ളി നിൽക്കുന്നതും അപാകതയായി മാറിയിരുന്നു. ഈ പാറകളിലൂടെ കിടങ്ങ് മറികടന്ന് ആനകൾ വീണ്ടും ജനവാസ മേഖലയിലേക്ക് എത്തുന്നത് പതിവായിരുന്നു. ഇത് കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ അടക്കമുള്ള ജനപ്രതികൾ സ്ഥലം സന്ദർശിക്കുകയും നിർമാണത്തിലെ അപാകത പരിഹരിക്കണമെന്ന് കരാറുകാർക്ക് നിർദേശം നൽകുകയും ചെയ്തു.
കിടങ്ങിന്റെ വശത്തെ പാറകൾ പൊട്ടിച്ചു നീക്കി വീതി കൂട്ടുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കണ്ണാട്ട് കവല മുതൽ പന്നിവെട്ടുംപാറവരെ അരക്കിലോമീറ്റർ ദൂരത്തിലാണ് കിടങ്ങ് നിർമിച്ചിരിക്കുന്നത്.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വനാതിർത്തി മേഖലയിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിനായി കണ്ണാട്ട് കവല മുതൽ മതന്പവരെ ഏഴു കിലോമീറ്റർ ദൂരത്തിൽ ഏഴു കോടി 20 ലക്ഷം രൂപ മുടക്കിയുള്ള വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.
ഇതിൽ ഒന്നരക്കിലോമീറ്ററോളം ദൂരത്തിൽ കിടങ്ങുകളും ബാക്കി സ്ഥലങ്ങളിൽ സോളാർ ഫെൻസിംഗും ഹാംഗിംഗ് ഫെൻസിംഗ് അടക്കമുള്ള സുരക്ഷാക്രമീകരണങ്ങളുമാണ് ഒരുക്കുന്നത്.
Tags : Nattuvishesham DistrictNews DeepikaNews renovation