കൂത്താട്ടുകുളം: ജയന്തി റോഡ് പൊതു മാർക്കറ്റ് പരിസരത്തെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായുള്ള നടപടികൾ ആരംഭിച്ചു. നിലവിൽ പുനർനിർമാണം നടന്നുവരുന്ന ജയന്തി റോഡ് പിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ ടൈൽ വിരിച്ച് ഉയർത്തും. ഇതിന്റെ ഭാഗമായി നഗരസഭയുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
റോഡ് ടൈൽ വിരിച്ച് ഉയർത്തുമ്പോൾ ഒഴുകിയെത്തുന്ന വെള്ളം പൊതു മാർക്കറ്റ്, ഫയർ സ്റ്റേഷൻ, മൃഗാശുപത്രി എന്നിവിടങ്ങളിലേക്ക് ഒഴുകിയെത്താനുള്ള സാധ്യതയുണ്ടായിരുന്നു. പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ ടി. വിനീത്, നഗരസഭ ബിൽഡിംഗ് വിഭാഗം ഓവർസിയർ എം.സി. രാധിക എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
മാർക്കറ്റിലേക്കും സമീപത്തെ പൊതുസ്ഥാപനങ്ങളിലേക്കും വെള്ളം കയറാതിരിക്കാൻ റോഡ് നിർമാണത്തിനൊപ്പം തന്നെ കോൺക്രീറ്റ് ഹമ്പ് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. ഹമ്പ് നിർമിക്കുന്നതോടെ മഴവെള്ളം റോഡിലൂടെ ഒഴുകി സമീപത്തെ തോട്ടിലേക്ക് എത്തുന്നതിന് ഈ ഭാഗത്തുള്ള കെഎസ്ഇബി. ട്രാൻസ്ഫോർ ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുള്ള സേഫ്റ്റി കേജ് തടസമാണ്.
ഇതേത്തുടർന്ന് കെഎസ്ഇബി. അസിസ്റ്റന്റ് എൻജിനീയർ പി.ജെ. അനീഷുമായി ജനപ്രതിനിധികൾ ചർച്ച നടത്തി. ട്രാൻസ്ഫോർമർ കേജിന് പിന്നിലൂടെ വെള്ളം ഒഴുക്കിവിടുന്നതിനായുള്ള താല്ക്കാലിക ക്രമീകരണങ്ങൾ സഹകരണങ്ങൾ ചെയ്തു നൽകാമെന്ന് കെഎസ്ഇബി എഇ ഉറപ്പുനൽകി.
പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി ആധുനിക രീതിയിലുള്ള ഓട നിർമ്മിക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ നടത്തുമെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻസ് പോൾ ജോൺ അറിയിച്ചു.
ചർച്ചകളുടെയും സ്ഥലസന്ദർശനത്തിന്റെയും ഭാഗമായി നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ, വൈസ് ചെയർപേഴ്സൺ ലിസി ജോസ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.എസ്. സാറ, കൗൺസിലർമാരായ ജോമി മാത്യു, സനൂപ് കുളമ്പാടം എന്നിവരും സ്ഥലത്തെത്തിയിരുന്നു. നിർദ്ദിഷ്ട പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കി വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആശങ്ക പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു.