വെള്ളം കയറിക്കിടക്കുന്ന ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. നെടുമുടി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ആളുകൾക്കുള്ള ദുരിതാശ്വാസക്യാമ്പ് ഇവിടത്തെ
ചമ്പക്കുളം: കുട്ടനാട്ടിൽ മഴ കുറവെങ്കിലും ജലനിരപ്പ് കൂടുന്നത് കുട്ടനാട്ടുകാരെ ആശങ്കയിലാക്കുന്നു. 2018 ൽ കോട്ടയം പത്തനംതിട്ട ജില്ലകളിൽനിന്ന് ഒഴുകിയെത്തിയ വെള്ളവും കുട്ടനാട്ടിൽ തോരാതെ പെയ്ത മഴയുമാണ് ദുരന്തം വിതച്ചതെങ്കിൽ ഇത്തവണ ഒഴുകി എത്തുന്ന വെള്ളം ആണ് കുട്ടനാട്ടുകാരെ ഭീതിയിലാക്കുന്നത്. പമ്പ, മണിമല ആറുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം കുട്ടനാട്ടിലെ ജലനിരപ്പ് നിമിഷംപ്രതി വർധിപ്പിക്കുന്നു.
ഇപ്പോഴും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പെയ്തുകൊണ്ടിരിക്കുന്ന മഴയുടെ വെള്ളം കുട്ടനാട്ടിലേക്ക് ഒഴുകി എത്തുമ്പോൾ വീണ്ടും ഒരു 2018 ആവർത്തിക്കപ്പെടുമോ എന്ന ആശങ്കയും നിലനില്ക്കുന്നു. നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകളിലെ ഒട്ടുമിക്ക ഇടവഴികളും റോഡുകളും വെള്ളത്തിലാണ്. എസി റോഡിനെയും അമ്പലപ്പുഴ-തിരുവല്ല പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പൂപ്പള്ളി-തകഴി റോഡിൽ നെടുമുടി പഞ്ചായത്തിലെ കല്ലമ്പള്ളി പാടശേഖരത്തിൽ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ടു.
ഇതുവഴി ബസ് സർവീസ് നടക്കുന്നുണ്ടെങ്കിലും ചെറു വാഹനയാത്ര അപകടകരമാണ്. മിക്ക സ്കൂൾ കെട്ടിടങ്ങളും ആരാധനാലയങ്ങളും വെള്ളത്തിലാണ്. മറ്റ് പ്രദേശങ്ങളിലേതുപോലെ പെട്ടെന്ന് വെള്ളം ഉയരുന്നില്ലെങ്കിലും കയറുന്ന വെള്ളം കൂടുതൽ ദിവസങ്ങൾ എടുത്ത് മാത്രമേ ഇറങ്ങൂ എന്നതാണ് കുട്ടനാടിന്റെ പ്രത്യേകത.
കർഷകർ കൃഷി സംരക്ഷിക്കാൻ നെട്ടോട്ടത്തിൽ
കുട്ടനാട്ടിൽ നെടുമുടി, കൈനകരി, ചമ്പക്കുളം കൃഷിഭവനുകളുടെ കീഴിലുള്ള പാടശേഖരങ്ങളിലാണ് രണ്ടാം കൃഷി കൂടുതലായി നടന്നു വരുന്നത്. ഈ പാടശേഖരങ്ങളിൽ മിക്കയിടത്തും നെൽച്ചെടികൾ 20 മുതൽ 50വരെ ദിവസം പ്രായമായവയാണ്. കർഷകർ കൃഷിക്ക് വേണ്ടി വരുന്ന ചിലവിന്റെ ഭൂരിഭാഗവും ചെലവഴിച്ചിരിക്കുന്നു. മിക്ക പാടശേഖരങ്ങളും ഇപ്പോഴത്തെ ഈ വെള്ളപ്പൊക്കത്തിന് ലക്ഷങ്ങൾ മുടക്കി പുറംബണ്ടുകൾ സംരക്ഷിച്ച് കൃഷി നിലനിർത്താനുള്ള ശ്രമത്തിലാണ്. ഈ ചിലവുകളെല്ലാം കർഷകർ നേരിട്ട് കണ്ടെത്തേണ്ടി വരുന്നതാണ് പല പാടശേഖരങ്ങളിലും രണ്ടാം കൃഷി വേണ്ട എന്ന് തീരുമാനിക്കാനുള്ള കാരണം എന്നാണ് കർഷകർ പറയുന്നത്.
ബണ്ട് സംരക്ഷണത്തിന് ആവശ്യത്തിനുള്ള തൊഴിലാളികളെ കിട്ടാത്തതും, ബണ്ട് നിർമാണ സാമഗ്രികൾ ലഭിക്കാത്തതും കർഷകർക്ക് തിരിച്ചടിയാകുന്നു. മറ്റ് സമയങ്ങളിലേതിൽനിന്നും വ്യത്യസ്തമായി കൂടിയ കൂലിയും ഭക്ഷണവും നല്കിയാണ് ബണ്ട്സംരക്ഷണത്തിന് തൊഴിലാളികെ കണ്ടെത്തുന്നത്. വെള്ളപ്പൊക്കത്തെ അിജീവിച്ച് രണ്ടാം കൃഷി ചെയ്യുന്ന കർഷകർക്ക് പ്രത്യേക ധനസഹായം അനുവദിക്കണം എന്ന ദീർഘനാളത്തെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
രണ്ടാം കൃഷി നടക്കുന്ന പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന റോഡുകൾ സംരക്ഷിക്കപ്പെടുന്നതോടൊപ്പം വെള്ളപ്പൊക്ക ദുരിതം ഒഴിവായി കിട്ടുമ്പോൾ നെൽകർഷന്റെ കീശ കാലിയാകുന്നത് കൂടി പരിഗണിച്ച് വേണ്ട നടപടി ഉണ്ടാകേണ്ടിയിരിക്കുന്നു.