തലശേരി: കൈക്കൂലി കേസിൽ വയനാട് കൽപ്പറ്റ വാണിജ്യ നികുതി ഡപ്യൂട്ടി കമ്മീഷണർ ഓഫീസിലെ മുൻ മാനേജരും പാലക്കാട് പിരായിനി സ്വദേശിയുമായ ബി. പ്രതാപനെ (61) തലശേരി വിജിലൻസ് കോടതി ഏഴുവർഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
മുത്തങ്ങ ചെക്ക് പോസ്റ്റിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവച്ച പണം തിരികെ അനുവദിക്കുന്നതിന് 40,000 രൂപ കൈക്കൂലി വാങ്ങിയ കേസിലെ പ്രതിയെ തലശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ആണ് ശിക്ഷിച്ചത്.
സെക്യൂരിറ്റി ഡെപ്പോസിറ്റായി അടച്ച തുക തിരികെ ലഭിക്കാൻ വയനാട് സ്വദേശിയാണ് കൽപ്പറ്റ വാണിജ്യ നികുതി ഓഫീസിൽ അപേക്ഷ നൽകിയത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള കോഫി ട്രേഡിംഗ് സ്ഥാപനം മുത്തങ്ങ ചെക്ക് പോസ്റ്റിൽ കെട്ടിവച്ച തുകയായിരുന്നു തിരികെ ലഭിക്കേണ്ടിയിരുന്നത്.
വയനാട് വിജിലൻസ് യൂണിറ്റാണ് കൈക്കൂലി വാങ്ങുന്നതിനിടെ പ്രതാപനെ കൈയോടെ
പിടിച്ചത്. വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈഎസ്പിമാരായ കെ.കെ. മാർക്കോസ്, ആർ. ജയരാജ്, മുൻ പോലീസ് ഇൻസ്പെക്ടർ ജസ്റ്റിൻ ഏബ്രഹാം എന്നിവരാണ് അന്വേഷിച്ചത്.
വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. അനൂപ് ഹാജരായി. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.
Tags : rigorous Nattuvishesham Districte news