അമ്പലപ്പുഴ: മെഡിക്കൽ കോളജ് കോമ്പൗണ്ടുകളിൽ രാഷ്ട്രീയ പാർട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് ജി. സുധാകരൻ എംഎൽഎ. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകേണ്ടത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ കോളജിൽ വിദ്യാർഥികളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിൽ. കോമ്പൗണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡ്ഡും വച്ച് കൊടിയും കെട്ടിയിരുന്നാണ് അന്നദാനം കൊടുക്കുന്നത്. ഇതെല്ലാം നീക്കം ചെയ്യണം.
ഒരു പാർട്ടിയെയും അവിടെ കയറ്റിക്കൂടാ. പാർട്ടിയിൽപ്പെട്ട മനുഷ്യർക്ക് വരാം. അവിടെ പാർട്ടികൾ വരരുത്. സംഘടനകൾ അവിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര്യമില്ല. ഇതൊക്കെ മാറ്റണമെന്ന് ജി. സുധാകരൻ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജിലെ ഭക്ഷണ വിതരണം സംബന്ധിച്ച് നേരത്തെ ഉന്നതതല യോഗം ചേർന്നിരുന്നുവെന്ന് ജി. സുധാകരൻ വെളിപ്പെടുത്തി. മൂന്നാഴ്ച മുൻപ് താനും കെ.സി. വേണുഗോപാലും കളക്ടറും സൂപ്രണ്ടും പങ്കെടുത്ത യോഗത്തിൽ മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ ഒരു സംഘടനയും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.
എന്നാൽ, ഈ ഔദ്യോഗിക തീരുമാനം കൃത്യമായി പാലിക്കപ്പെട്ടില്ലെന്നും കോമ്പൗണ്ടിൽ ഇപ്പോഴും സംഘടനകളുടെ ഭക്ഷണ വിതരണം തുടരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags : Nattuvishesham District News