35 ഇനം കപ്പകള്‍; വിസ്മയമായി കുട്ടിക്കര്ഷകന്
കോട്ടയം: നാടിന് അന്യമായിക്കൊണ്ടിരിക്കുന്നതടക്കം 35 ഇനം കപ്പകള്‍ കൃഷി ചെയ്യുകയാണ് കുട്ടിക്കര്ഷകന്. ഉഴവൂര്‍ ഒഎല്‍എല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും അരീക്കര ആറുകാക്കല്‍ വിനോദിന്റെയും സുജിതയുടെയും മകനുമായ യദുവാണ് കപ്പകൃഷിയില്‍ വൈവിധ്യം തീര്‍ക്കുന്നത്. അച്ഛനോടും അമ്മയോടുമൊപ്പം പാലായിലെ ഒരു ഹോട്ടലില്‍ കപ്പ കഴിച്ചപ്പോള്‍ കപ്പയുടെ വ്യത്യസ്തമായ രുചി യദുവിന് വല്ലാതെ ഇഷ്ടമായി.
എവിടെനിന്നാണ് ഈ കപ്പ വാങ്ങിയതെന്ന് ചോദിച്ചറിഞ്ഞ് പാലാ മുത്തോലിയിലുള്ള കര്‍ഷകന്റെ അടുത്തെത്തി. ആമ്പക്കാടന്‍ കപ്പയാണ് കഴിച്ചതെന്നും കപ്പകളില്‍ വിവിധയിനങ്ങളുണ്ടെന്നും ഓരോന്നിനും വ്യത്യസ്ത രുചിയാണെന്നും മനസിലാക്കിയ യദു കപ്പത്തണ്ടുകള്‍ വാങ്ങി സ്വന്തം പുരയിടത്തിലും വീട്ടുമുറ്റത്ത് ചാക്കിലും നടുകയായിരുന്നു. പിന്നീട് മുത്തോലി ഗ്രാമീണം കൃഷിഭൂമിയിലെത്തി വിവിധങ്ങളായ ഇനം വിത്തുതണ്ടുകള് ശേഖരിച്ചു. ഓരോ ഇനവും പത്തു ചുവടാണ് നട്ടത്. ഇപ്പോള്‍ വീട്ടിലും ബന്ധുവിന്റെ പുരയിടത്തിലുമായി 50 സെന്റ് സ്ഥലത്ത് കപ്പ കൃഷി നടത്തുന്നു.
പഴയ ഇനങ്ങളായ ആമ്പക്കാടന്‍, സിലോണ്‍, രാമന്, മലബാര്‍, ജര്‍മന്‍, ഇസ്രയേല്‍, കംബോഡിയ, മഞ്ഞക്കപ്പ, ഏത്തക്കപ്പ, സ്പെയിന് മരിയ, ശ്രീസ്വര്ണ, വല്ലഭന്, ശ്രീരക്ഷ, ശ്രീവിശാഖം, ശ്രീ ഉത്രാടം, കേരളശ്രീ, ചീനിക്കിഴങ്ങ് കപ്പ്, ഉണ്ടക്കപ്പ, വെള്ളായണി ഹ്രസ്വ, വെളുത്ത മിക്ചര്‍, കറുത്ത മിക്ചര്‍ തുടങ്ങി വ്യത്യസ്തവും വൈവിധ്യവും നിറഞ്ഞ 35 ഇനങ്ങളുണ്ട് യദുവിന്റെ കപ്പത്തോട്ടത്തില്‍.
കപ്പ കൂടാതെ വാഴ, ചെറുകിഴങ്ങുകള്‍, ചീര, വഴുതന, ചീനി തുടങ്ങിയ കൃഷികളുമുണ്ട്. ഒരു കൗതുകത്തോടെ ആരംഭിച്ച കപ്പകൃഷി യദുവിന് ഇന്ന് ഹരമാണ്. സ്കൂള്‍ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലുമാണ് യദുവിന്റെ കൃഷി പരിപാലനം. ജൈവവളമാണ് നല്‍കുന്നത്. കപ്പയില്‍ കൂടുതല്‍ വൈവിധ്യം തേടിയുള്ള യാത്രയില്‍ യദുവിന് മാതാപിതാക്കളും സ്കൂള്‍ അധികൃതരും പഞ്ചായത്തും കൃഷിവകുപ്പും പിന്തുണയുമായി ഒപ്പമുണ്ട്. കര്‍ഷകദിനമായ ഇന്ന് വെളിയന്നൂര്‍ പഞ്ചായത്ത് ഈ കുട്ടിക്കര്‍ഷകനെ ആദരിക്കും.
നെല്‍കൃഷിയിൽ നൂറുമേനി കൊയ്ത് ഷീല
കോട്ടയം: നെൽകൃഷിയിൽനിന്നു കർഷകർ വൻതോതിൽ പിൻവാങ്ങുന്പോഴും വൈക്കം വെച്ചൂര്‍ ഇടയാഴം മുപ്രള്ളില് ഷീല കഴിഞ്ഞ 28 വര്‍ഷമായി നെല്‍കൃഷിയിൽ നൂറുമേനി കൊയ്യുകയാണ്. നെല്‍കൃഷി ഷീലയ്ക്ക് ജീവനും ജീവിതവുമാണ്. ഭര്‍ത്താവ് അനസുരാജിന്റെ മരണശേഷം കുടുംബം പുലര്‍ത്താനായി ഷീല മുഴുവന്‍സമയ കര്‍ഷകയായി മാറുകയായിരുന്നു.
മൂവാറ്റുപുഴയാറിന്റെ കൈവഴികളില്‍നിന്ന് ഒഴുകിയെത്തുന്ന ജലം ഉപയോഗിച്ച് രണ്ടേക്കര്‍ സ്വന്തം ഭൂമിയിലും എട്ടേക്കര്‍ പാട്ടത്തിനെടുത്ത ഭൂമിയിലുമാണ് നെല്‍കൃഷി. പോത്തിക്കരി, കോലപ്രാത്തുകരി, പുത്തന്‍കരി, കാട്ടുക്കരി എന്നിവിടങ്ങളിലാണ് പാടശേഖരങ്ങള്‍. വര്‍ഷകൃഷി മാത്രമാണുള്ളത്. ഉമ വിത്താണ് ഉപയോഗിക്കുന്നത്. ഇത്തവണത്തെ കൃഷിയിറക്കിയിട്ട് ഇന്ന് 50 ദിവസം പിന്നിടും. പ്രളയത്തെ അതിജീവിച്ച നെല്‍ച്ചെടികള്‍ ഷീലയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
നിലമൊരുക്കലും വിതയും ഞാറുനടലും കളപറിക്കലുമെല്ലാം ഷീല തനിച്ചാണ്. രാസവളവും ജൈവവളവും ഒരേ പോലെ ഉപയോഗിക്കുന്നുണ്ട്. ജൈവവളം മാത്രം ഉപയോഗിച്ചാല്‍ വേണ്ട വിളവ് ലഭിക്കില്ലെന്നാണ് ഷീലയുടെ പക്ഷം. കീടനാശിനികളെ അകറ്റാന്‍ മരുന്നു പ്രയോഗവുമുണ്ട്. നല്ല വിത്തു നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നാണ് ഷീല പറയുന്നത്. ഒപ്പം കൃത്യസമയത്ത് നെല്ല് സംഭരിക്കാനും പണം നല്‍കാനും സംവിധാനമുണ്ടാകണം.
നെല്‍കൃഷിയുടെ ഇടവേളയില്‍ പച്ചക്കറി കൃഷിയുമുണ്ട്. മികച്ച ജൈവ പച്ചക്കറി കര്‍ഷകയ്ക്കുള്ള വെച്ചൂര്‍ പഞ്ചായത്തിന്റെ പുരസ്കാരവും ഷീലയെ തേടിയെത്തിയിട്ടുണ്ട്. അമ്മ അമ്മിണി, മക്കളായ ആതിര, അഞ്ജിത എന്നിവര്‍ എല്ലാ പിന്തുണയുമായി ഷീലയ്ക്കൊപ്പമുണ്ട്. പാടശേഖര സമിതി ഭാരവാഹിയുമാണ്.
ചെത്തിപ്പൂ കൃഷിയിലൂടെ അധിക വരുമാനം നേടി അഖില്‍
പെരുവ: ചെത്തിപ്പൂ കൃഷിയുമായി കാര്‍ഷിക മേഖലയില്‍ വ്യത്യസ്തനാവുകയാണ് അഖില്‍ എന്ന യുവാവ്. ക്ഷേത്രങ്ങളില്‍ പൂജയ്ക്കെടുക്കുന്ന ചെത്തിപ്പൂവാണ് പെരുവ കാരിക്കോട് കരിമ്പില്‍ അഖില്‍ കെ. ഭദ്രന് വ്യാപകമായി കൃഷി ചെയ്യുന്നത്. മുല്ല, ജമന്തി തുടങ്ങിയവ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാറുണ്ടെങ്കിലും ചെത്തിപ്പൂവ് ഇത്തരത്തില്‍ കൃഷി ചെയ്യുന്നത് വളരെ അപൂര്‍വമാണ്. ആരുംതന്നെ ഇത്തരം കൃഷി ചെയ്യാറില്ലെന്ന് അഖിലും പറയുന്നു. ഈ പൂക്കള്‍ പൂജയ്ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും വിരളമാണ്.
അഖില്‍ തന്റെ വീടിനു സമീപത്തായി 35 സെന്റ് സ്ഥലത്ത് 600 ലധികം ചുവട് ചെത്തികളാണ് വച്ചുപിടിപ്പിച്ചിരിക്കുന്നത്. ഇവയില്‍ നിന്നും പ്രതിമാസം 10,000-15,000 രൂപയോളം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നും അഖില്‍ പറയുന്നു. ശാന്തിക്കാരനായ അഖില്‍ തന്റെ സുഹൃത്തുക്കളായ ക്ഷേത്രത്തിലെ പൂജാരികള്‍ മുഖേനയാണ് പൂക്കൾ വില്പന നടത്തുന്നത്. തുളസിയും കൃഷി ചെയ്യുന്നുണ്ട്. മൂര്‍ക്കാട്ടിപ്പടി ഗുരുദേവ ക്ഷേത്രം, വടുകുന്നപ്പുഴ ഗുരുദേവ ക്ഷേത്രം, ഇടുക്കി വെണ്മണി ക്ഷേത്രം തുടങ്ങി ക്ഷേത്രങ്ങളിലെ പൂജാരിയാണ് അഖില്‍.
നെൽവിത്ത് കിളിർത്തില്ലെങ്കിലെന്താ, പരിഹാരവുമായി കുട്ടനുണ്ട്
കുമരകം: നെൽ കർഷകർക്ക് അത്താണിയാണ് കുമരകം മാങ്ങായിൽ കുട്ടനെന്ന എം.ആർ. രവീന്ദ്രനാഥ് . വിതയ്ക്കാൻ നിലം ഒരുക്കി വിത്തും കെട്ടി കാത്തിരിക്കുന്ന പല കർഷകർക്കും സമയത്ത് വിത്ത് കിളിർക്കാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിൽ കർഷകർ അഭയം തേടുന്നത് കുട്ടനെന്ന അനുഭവജ്ഞാനിയായ കർഷകനെയാണ്.
സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാർഗത്തിലൂടെ ഏതിനും നെൽ വിത്തും കുട്ടന്റെ കരസ്പർശമേറ്റാൽ കിളിർക്കും . ഉമ, ജ്യോതി, മണിരത്നം തുടങ്ങിയ വിത്തുകൾ കുട്ടന്റെ വസതിയിൽ സ്റ്റോക്കുണ്ട്. കിളിർപ്പിച്ചു വിതയ്ക്കാൻ പാകമായ വിത്തും കുട്ടൻ ചേട്ടനെ സമീപിച്ചാൽ ലഭിക്കും. കിളിർപ്പിക്കുന്നതിൽ പരാജയപ്പെട്ട വിത്ത് മാങ്ങായിൽ ഏല്പിച്ചാൽ 48 മണിക്കൂറിൽ കിളിർപ്പിച്ച് നൽകും .
കുട്ടൻ തന്റെ 10 -ാമത്തെ വയസിൽ പിതാവ് മരിച്ചതോടെ പഠനത്തോടൊപ്പം കർഷകനായി. കോടതി ജീവനക്കാരനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം. 2004-ൽ ശിരസ്തദാറായി വിരമിച്ചു. അതോടെ പൂർണ കർഷകനായി. ഒരേക്കറിൽ തുടങ്ങിയ നെൽകൃഷി ഇപ്പോൾ 76 വയസിൽ എത്തിയപ്പോൾ 22 ഏക്കറായി വർധിച്ചു. തന്റെ പാടത്ത് വിളയുന്ന നെല്ലത്രയും ഉണങ്ങി വിത്താക്കുകയാണ് പതിവ്.
ഗ്രോ ബാഗിനുപകരം സിമന്റ് ചാക്കുകളിൽ പച്ചക്കറി കൃഷി ചെയ്ത് ഈ കർഷകൻ ഉത്പാദിപ്പി ക്കുന്നത് നൂറുമേനിയാണ്. ഒരു വീട്ടിൽ ഒരു മുളകുചെടിയും കറിവേപ്പും ഇഞ്ചിയും വളർത്തുന്ന പദ്ധതിക്ക് കൃഷി വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 400-ൽ അധികം കാർഷിക പുസ്തകങ്ങൾ വായനമുറിയിൽ കരുതിയിട്ടുണ്ട്. വ്യവസായ വകുപ്പിൽനിന്നു വിരമിച്ച ശേഷം ഭാര്യ രത്നമ്മ നൽകുന്ന പ്രോത്സാഹനവും സഹായവും കുട്ടന്റെ കാർഷികവിജയത്തിന് കരുത്താണ്.