ഗുരുവായൂർ: ദേവസ്വം വാദ്യകലാവിദ്യാലയത്തിന് അരനൂറ്റാണ്ടിന്റെ നിറവ്. 26 നാണ് സുവർണജൂബിലിയാഘോഷം. വിളംബരഘോഷയാത്ര ഇന്നു വൈകിട്ട് അഞ്ചിന് മഞ്ജുളാൽത്തറയിൽനിന്ന് ആരംഭിച്ച് കിഴക്കേനടയിൽ സമാപിക്കും.
ക്ഷേത്രവാദ്യങ്ങൾ ചിട്ടയായി പരിശീലിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും 1976ൽ പുന്നത്തൂർകോട്ടയിലാണ് ഗുരുകുലസമ്പ്രദായത്തിൽ ഗുരുവായൂർ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ ചെണ്ട, കൊമ്പ്, കുറുംകുഴൽ എന്നിവയായിരുന്നു പരിശീലനം. തിരുവേഗപ്പുറ രാമപൊതുവാൾ, മാച്ചാട് അപ്പുനായർ, പൂഴിക്കുന്നത്ത് ഗോപാലൻനായർ തുടങ്ങിയ പ്രമുഖർ ആദ്യകാല അധ്യാപകരായിരുന്നു. നിരവധി പ്രഗൽഭ കലാകാരന്മാർ ഈ സ്ഥാപനത്തിൽനിന്നുയർന്നുവന്നു.1986ൽ വിദ്യാലയം മാഞ്ചിറ റോഡിലെ ദേവസ്വം കെട്ടിടത്തിലേക്കുമാറ്റി. വിദ്യാർഥികളുടെ എണ്ണം വർധിച്ചതിനെതുടർന്ന് 2022ൽ ഭരണസമിതി ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിനോടുചേർന്ന് കെട്ടിടം അനുവദിച്ചു. ഈ വർഷം മുതൽ നാലുവർഷമാണ് കോഴ്സ്.
വിദ്യാർഥികൾക്കു ദേവസ്വം ചെലവിൽ ഭക്ഷണവും മാസം 1000 രൂപ സ്റ്റൈപ്പൻഡും നൽകുന്നുണ്ട്.