നെന്മാറ: നെന്മാറ- ഒലിപ്പാറ റോഡിന്റെ പണികൾ നീളുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. പണി സമയബന്ധിതമായി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ആക്്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് അയിലൂർ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കും.
രാവിലെ 8.30ന് ഒലിപ്പാറയിൽനിന്ന് നെന്മാറയിലേക്ക് വാഹനങ്ങളുമായി പ്രതിഷേധ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. റോഡിന്റെ നിർമാണം വൈകുന്നതിനെ തുടർന്ന് പ്രദേശവാസികൾ ഏറെ ദുരിതത്തിലാണെന്ന് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.
ദിവസേന യാത്ര ചെയ്യുന്ന വിദ്യാർഥികളും തൊഴിലാളികളും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നതെന്നു നേതാക്കൾ വ്യക്തമാക്കി.
ഇതിനിടെ, കരാർ വ്യവസ്ഥകൾ പാലിക്കാതെയും നിശ്ചിത സമയപരിധിക്കുള്ളിൽ പണി പൂർത്തിയാക്കാതെയും വന്ന സാഹചര്യത്തിൽ കരാർ ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് ഒരുങ്ങുകയാണ്.
കരാറുകാരന് നോട്ടിസ് നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സൂപ്രണ്ടിംഗ് എൻജിനീയർ വിഷയത്തിൽ നിയമപരമായ സാധ്യതകൾ പരിശോധിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഉപരോധത്തെ തുടർന്ന് പ്രശ്നപരിഹാരത്തിനായി ചർച്ച നടത്താൻ ധാരണയായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി അധികൃതർ പിന്മാറുകയായിരുന്നു.
തുടർന്ന് സമരക്കാരെ ജില്ലാ ഓഫിസിലേക്കു വിളിച്ചുവരുത്തി നിലവിലെ സാഹചര്യം വിശദീകരിച്ചു. കരാറുകാരനെ മാറ്റാനുള്ള ശുപാർശ ഉൾപ്പെട്ട കത്തുകളുടെ പകർപ്പുകളും സമരനേതാക്കൾക്കു കൈമാറിയിട്ടുണ്ട്. റോഡിന്റെ നിർമാണ പുരോഗതി സംബന്ധിച്ചും നിരവധി പരാതികളാണ് ഉയരുന്നത്. കണിമംഗലം മുതൽ തിരുവഴിയാട് വരെയുള്ള ആദ്യഘട്ട ടാറിംഗ് പൂർത്തിയായെങ്കിലും കയറാടി ഭാഗം ഉൾപ്പെടെയുള്ള തുടർ പ്രവൃത്തികൾ നിശ്ചിത സമയത്ത് പൂർത്തിയാക്കിയിട്ടില്ല.
കഴിഞ്ഞ മാസം 28നകം ടാറിംഗ് പൂർത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാൽ ടാർ ലഭ്യമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പണി നിർത്തിവച്ചതായാണ് വിവരം. ഹർത്താൽ ദിവസം അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും സമരനേതാക്കൾ അഭ്യർഥിച്ചു.