ചെങ്കുത്തായ കാടിനുള്ളിൽ ലൈനിലേക്കുവീണ മരം മുറിച്ചുമാറ്റുന്നു.
വടക്കഞ്ചേരി: പാലക്കുഴി മലമ്പ്രദേശത്തേക്കുള്ള വൈദ്യുതിലൈൻ കണിച്ചിപരുതയിൽനിന്നും റോഡുമാർഗമാക്കണമെന്ന ആവശ്യം ശക്തമാക്കി മലയോരവാസികൾ സമരരംഗത്തേക്ക്.
കൊന്നക്കൽകടവിൽനിന്നും കുത്തനെയുള്ള മലഞ്ചെരുവിലെ കാടിനുള്ളിലൂടെയാണ് നിലവിൽ വൈദ്യുതിലൈൻ ഇരിക്കണപാറ വഴി പാലക്കുഴി അഞ്ചുമുക്കിലെത്തുന്നത്. കാടിനുള്ളിലെ ലൈനിൽ ഇടയ്ക്കിടെ മരംവീണും മരക്കൊമ്പുവീണും ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന സ്ഥിതിയാണ്.
കാടിനുള്ളിലൂടെയുള്ള ലൈനിൽ ശനിയാഴ്ച മരംവീണ് 12 മണിക്കൂറോളമാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. ഇതുമൂലം വൈദ്യുതോപകരണങ്ങളും കുടിവെള്ള സംവിധാനങ്ങളും താറുമാറായി. മൊബൈൽഫോൺ ചാർജുചെയ്യാൻപോലും കഴിയാതെ മലയോര കുടുംബങ്ങൾ ഏറെ വലഞ്ഞു. പാലക്കുഴിക്ക് റോഡ് വരുംമുമ്പ് വെസ്റ്റഡ് ഫോറസ്റ്റിലൂടെ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ലൈനാണ് ഇപ്പോഴുമുള്ളത്. ഇതിനാൽ ലൈനിൽ എന്തെങ്കിലും പണികൾ വന്നാൽ ഏറെ ക്ലേശകരമാകും.
വൈദ്യുതി പോസ്റ്റുകൾ തോളിൽ ചുമന്നും വലിച്ചുമൊക്കെ കൊണ്ടുപോകണം. കഴിഞ്ഞ എതാനും വർഷങ്ങളായി തുടർച്ചയായി ഇത്തരത്തിൽ കാടിനുള്ളിലൂടെയുള്ള ലൈനിൽ കേടുപാടു സംഭവിക്കുന്നുണ്ട്. മലഞ്ചെരിവിലെ ഉരുൾപൊട്ടലിൽ പോസ്റ്റുകൾ കൂട്ടത്തോടെ തകരുന്ന സ്ഥിതിയും മുമ്പുണ്ടായിട്ടുണ്ട്. പാലക്കുഴിയിലെ ചെറുപ്പക്കാരാണ് വൈദ്യുതി പുനസ്ഥാപിക്കാൻ കെഎസ്ഇബി ജീവനക്കാർക്കൊപ്പമുണ്ടാവുക. ചെറുപ്പകാർ സംഘടിച്ചില്ലെങ്കിൽ പണി നടക്കില്ല. കാടിനുള്ളിൽ എവിടെയാണ് ലൈൻ തകരാർ എന്ന് കണ്ടുപിടിക്കാൻപോലും പലപ്പോഴും കൂടുതൽ സമയമെടുക്കുന്ന സാഹചര്യങ്ങളുമുണ്ട്. പന്നിക്കൂട്ടങ്ങളും കരടി, പുലി തുടങ്ങിയ കാട്ടുമൃഗങ്ങളുള്ള പ്രദേശത്തുകൂടിയാണ് ലൈൻ പോകുന്നത്. ഇതിനാൽ അതിസാഹസികമായ പരിശോധന നടത്തിയാണ് തകരാർ കണ്ടെത്തി പലപ്പോഴും വൈദ്യുതി പുനസ്ഥാപിക്കൽ പ്രക്രിയ നടക്കുന്നത്. കണച്ചിപരുതയിൽ നിന്നുള്ള ടാർറോഡിലൂടെ പൂതനക്കയം വരെ വൈദ്യുതി ലൈൻ എത്തിയിട്ടുണ്ട്.
അവിടെനിന്നും നാലുകിലോമീറ്റർകൂടി ലൈൻ വലിച്ചാൽ പോസ്റ്റുകളുള്ള പാലക്കുഴി അഞ്ചുമുക്കിലെത്തും. പാലക്കുഴിക്കാർ നിരവധിതവണ ആവശ്യപ്പെടുന്നതാണ് ഇക്കാര്യം. വൈദ്യുതിലൈൻ റോഡ് വഴിയാക്കിയാൽ അത് കെഎസ്ഇബി ക്കും വലിയ ആശ്വാസമാകും. ദിവസങ്ങൾ നീളുന്ന ലൈൻ വർക്കുകളും ഇതോടെ ഒഴിവാകും. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടികൾ ഇനിയും വൈകിയാൽ സമരമാർഗമല്ലാതെ തങ്ങൾക്കു മുന്നിൽ മറ്റുവഴികളില്ലെന്നാണ് മലയോര കർഷകർ പറയുന്നത്.
Tags : NattuVishesham DistrictNews