കുന്നംകുളത്തെ ഓണത്തല്ല് (ഫയൽഫോട്ടോ)
തൃശൂർ: ഓണം കഴിഞ്ഞാൽ ഞങ്ങൾക്കൊരു കൂട്ടത്തല്ല് നിർബന്ധാ... കുന്നംകുളത്ത് ഇത്തവണയും ഓണത്തല്ലുണ്ടാകും. ഓണക്കാലം പൊടിപൂരമാക്കുന്നതിനു കുന്നംകുളത്തുകാരുടെ ഒരു ശീലമാണ് ഓണത്തല്ല്. കുന്നംകുളത്തെ ഓണത്തല്ലിനു പ്രത്യേകതകളേറെയാണ്. അടി ഒരു കായികവിനോദമാണെന്നു മാത്രം. മുതുമുത്തച്ഛന്മാരുടെകാലത്ത് തുടങ്ങിയതാണ് ഈ ഓണത്തല്ലെന്ന് കുന്നംകുളം നിവാസികൾ പറയുന്നു. ഓണപ്പടയെന്നും കയ്യാങ്കളിയെന്നും ഇതിനുപേരുണ്ട്. അന്യംനിന്നുപോകുന്ന ഈ കലയെ കുന്നംകുളത്തെ ചില ക്ലബുകളാണ് കഴിഞ്ഞ കാലയളവിൽ ഉണർത്തിയെടുത്തത്. വാശിയേറിയ ഓണത്തല്ലുമായാണ് ഇക്കൊല്ലവും ഇവരെത്തുന്നത്. തിരുവോണപ്പിറ്റേന്ന് 27നാണ് ഇത്തവണത്തെ ഓണത്തല്ല്.
കൈ പരത്തിയുള്ള അടിയും തടയും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കുകയോ ചവിട്ടുകയോ അരുത്. വ്യവസ്ഥ തെറ്റുന്പോൾ തല്ലുകാരെ പിടിച്ചുമാറ്റുവാൻ റഫറി (ചായികാരൻമാർ അല്ലെങ്കിൽ ചാതിക്കാരൻമാർ) ഉണ്ട്. ഏതെങ്കിലും ഒരു ചേരിയിൽനിന്നു പോർവിളി മുഴക്കി ഒരാൾ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യനായ ഒരാൾ എതിർചേരിയിൽനിന്നും ഇറങ്ങും. തറ്റുടുത്ത് ചേല മുറുക്കി "ഹയ്യത്തടാ' എന്നൊരാർപ്പോടെ നിലംവിട്ടുയർന്ന് കളംതൊട്ടുവന്ദിച്ച് ഒറ്റക്കുതിപ്പിൽ രണ്ടുതല്ലുകാരും മുഖത്തോടു മുഖംനോക്കിനിന്ന് ഇരുകൈകളും കോർക്കും. പിന്നെ കൈകൾ രണ്ടും ആകാവുന്നത്ര ബലത്തിൽ കോർത്ത് മുകളിലേക്കുയർത്തി താഴേക്കു ശക്തിയായി വലിച്ചുവിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആർപ്പുവിളികളും. തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിനു വിജയം കിട്ടാതെ കളംവിട്ടുപോകരുതെന്നാണു നിയമം.
കാവശേരി ഗോപാലൻ നായരാണു കുന്നംകുളം ഓണത്തല്ലിലെ വീരനായകൻ. സ്വന്തം ദേഹത്ത് എതിരാളിയുടെ കൈ ഒരിക്കൽപോലും വീഴിക്കാതെ നാൽപതുകൊല്ലം തല്ലി ജയിച്ചയാളാണ് ഇദ്ദേഹം. കടന്പൂർ അച്ചുമൂത്താൻ, കാമശേരി ഗോപാലൻ നായർ, വരവൂർ സെയ്താലി, എടപ്പാൾ ഗോപാലൻ, പാത്തുക്കുടി ഉട്ടൂപ്പ് തുടങ്ങിയവരും പേരുകേട്ട ഓണത്തല്ലുകാരാണ്.
വിസ്മൃതിയിലേക്കുവീഴാൻ തുടങ്ങിയ ഓണത്തല്ലിനു പുനരാവിഷ്ക്കാരം നൽകുന്നത് കുന്നംകുളത്തെ കലാകായികസംഘടനകൾ, പ്രത്യേകിച്ച് ഐജിഎ, നാഷണൽ ക്ലബ്, ഡീലക്സ് ക്ലബ്, ലയണ്സ് ക്ലബ് തുടങ്ങിയവരാണ്. ജവഹർ സ്റ്റേഡിയം അല്ലെങ്കിൽ ജവഹർ സ്ക്വയറിൽ ആയിരുന്നു ഓണത്തല്ല് നടത്തിയിരുന്നത്. ഇപ്പോൾ കുന്നംകുളം പോപ്പുലർ ക്ലബിൽ ആണ് ഓണത്തല്ല് സംഘടിപ്പിക്കുന്നത്.
Tags : NattuVishesham DistrictNews