അന്പലപ്പുഴ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത സ്ഥലത്ത് അനധികൃത മത്സ്യമാർക്കറ്റ് നിർമാണമാരംഭിച്ചു. പ്രതിഷേധവുമായി നാട്ടുകാർരംഗത്ത്. അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷന് തെക്ക് ഭാഗത്ത് ടൗൺ ഹാളിനോടു ചേർന്നു കിടക്കുന്ന സ്ഥലത്താണ് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഹോൾസെയിൽ മത്സ്യമാർക്കറ്റ് ആരംഭിക്കുന്നതിനുള്ള നിർമാണ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതെന്ന് അമ്പലപ്പുഴ ടൗൺ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. ഇതിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രസിഡന്റ് മുജീബ് റഹ്മാൻ, സെക്രട്ടറി ടി. അനിൽകമാർ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ആർ. രാജേഷ്, ഗോപകുമാർ, പ്രമോദ് കുമാർ എന്നിവർ പറഞ്ഞു.
നഴ്സിംഗ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് അറ്റാച്ച്മെന്റുള്ള വസ്തുവാണെന്ന വിവരം ബോധപൂർവം മറച്ചുവച്ചാണ് ലീസ് എഗ്രിമെന്റ് തയാറാക്കിയിരിക്കുന്നത്. തിരക്കേറിയ ജംഗ്ഷനും ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും ഓഫീസുകൾ, പള്ളി, അമ്പലപ്പുഴ ടൗൺ ഹാൾ എന്നിവ സ്ഥിതി ചെയ്യുന്നതുമായ ഭാഗത്താണ് നിർമാണം ആരംഭിക്കുന്നത്.
ഇത് തീര പരിപാലന മേഖലയാണ്. ഈ മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പഞ്ചായത്തിന്റെ അനുമതി വേണമെന്നിരിക്കെ നിർമാണപ്രവർത്തനങ്ങൾ ആരുടെ ഒത്താശയോടെ, എന്ത് അടിസ്ഥാനത്തിൽ ആരംഭിച്ചു എന്നത് അന്വേഷണ വിധേയമാക്കേണ്ടതാണ്.
ഗോവ, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി, മുംബൈ എന്നിവിടങ്ങളിൽനിന്നുവരുന്ന ഫോർമാലിൻ ചേർത്ത മത്സ്യമാണ് ഇവിടെ വിൽപ്പന നടത്തുന്നത്. ഇപ്രകാരം മത്സ്യവുമായി വരുന്ന വാഹനങ്ങളിൽനിന്നുള്ള മലിനജലം ബദൽ സംവിധാനമില്ലാത്തതിനാൽ ഒഴുക്കുന്നത് ഇവിടെയാണ്.
ഇവിടത്തെ പരിസരപ്രദേശങ്ങൾ എല്ലാം തന്നെ വർഷത്തിൽ 6 മാസവും വെള്ളക്കെട്ടാൽ വലയുകയാണ്. കെട്ടിക്കിടക്കുന്ന ജലം ഒഴുകിപ്പോകാൻ ഒരു ഓടപോലും ഇവിടെ നിർമിച്ചിട്ടില്ല. അക്കാരണത്താൽതന്നെ വെള്ളപ്പൊക്കത്താൽ മഴക്കാലത്ത് പരിസരവാസികൾ കഷ്ടപ്പെടുകയാണ്.
പ്രദേശവാസികൾ കുടിവെള്ളത്തിനായി ബോർവെല്ലിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എൻഎച്ച് ബൈപാസിന്റെ അണ്ടർപാസ് സ്ഥിതി ചെയ്യുന്ന ഈ ഭാഗത്ത് മത്സ്യവിപണ കേന്ദ്രം ആരംഭിച്ചാൽ അത് ഇതുവഴിയുള്ള വാഹനഗതാഗതത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതും ഇതുമൂലം ഇവിടെ ഗതാഗതക്കുരുക്ക് അനുഭവപ്പെടാവുന്നതുമാണ്.
ഗുരുതരമായ പരിസ്ഥിതി മലിനീകരണവും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന തരത്തിലുള്ള നിർമാണത്തിനെതിരേ അമ്പലപ്പുഴ ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകാൻ തയാറെടുക്കുകയാണ്. അതിനു മുന്നോടിയായി അധികാര സ്ഥാനങ്ങളിൽ പരാതി നൽകിയിരുന്നു.
പഞ്ചായത്ത് സെക്രട്ടറിക്കും മറ്റ് അധികാര സ്ഥാനങ്ങളിലും പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും അവരുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല. ഇതു കണക്കിലെടുത്ത് അടിയന്തരമായി നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ സ്റ്റോപ്പ് മെമ്മോ നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
Tags : Illegal fish market nattuvisesham local news