കൊട്ടിയം: ടാർ മിക്സിംഗ് പ്ലാന്റിലെ വിഷപ്പുക ശ്വസിച്ച് 20 സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിലായി. കൊട്ടിയം ചൂരൽ പൊയ്കയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ടാർ മിക്സിംഗ് പ്ലാന്റിൽ നിന്നുള്ള പുകപടലങ്ങളും വിഷവാതകവും ശ്വസിച്ച നിരവധി വിദ്യാർഥികളാണ് ചികിത്സ തേടിയത്. കൊട്ടിയം ഓക്സീലിയം സ്കൂളിലെ 20 കുട്ടികളെയാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്.
ഇന്നലെ രാവിലെ തന്നെ സ്കൂളിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ക്ലാസ് മുറികളിലെ വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. പനിയായിരിക്കുമെന്ന് കരുതി സ്കൂൾ അധികൃതർ രക്ഷാകർത്താക്കളെ വിളിച്ചു വരുത്തി കുട്ടികളെ അവർക്കൊപ്പം വിട്ടു. എന്നാൽ പിന്നീട് കൂടുതൽ വിദ്യാർഥികൾക്ക് ഛർദിയും ശ്വാസംമുട്ടലും ചൊറിയും അനുഭവപ്പെട്ടു. മാത്രമല്ല അധ്യാപകർക്കും അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി. ഇതോടെ സമീപത്ത് പ്രവർത്തിക്കുന്ന ടാർ പ്ലാന്റിൽ നിന്നുളള വിഷപ്പുകയാണെന്ന് വ്യക്തമായി. പരിസരമാകെ കനത്ത പുക കട്ടപ്പിടിക്കുവാനും തുടങ്ങി.
രണ്ടു വിദ്യാർഥികളെ സ്കൂൾ അധികൃതരും ബാക്കിയുള്ളവരെ രക്ഷിതാക്കളും എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം എല്ലാവരും ആശുപത്രി വിട്ടു. ഇന്നലെ രാവിലെ സ്കൂൾ തുറക്കുന്ന സമയത്ത് തന്നെ സ്കൂൾ പരിസരം അസഹ്യമായ ദുർഗന്ധത്തിൽ വീർപ്പുമുട്ടുന്ന നിലയിലായിരുന്നു. നിരവധി കുട്ടികൾക്ക് തലവേദനയും ശ്വാസം മുട്ടലും കണ്ണിലും ശരീരത്തിലും ചൊറിച്ചിലും ഉണ്ടായി.സ്കൂൾ കെട്ടിടത്തിൻ്റെ മുകൽ നിലയിൽ ക്ലാസുകൾ പ്രവർത്തിപ്പിക്കാനാകാത്ത സാഹചര്യമായതോടെ ക്ലാസുകളെല്ലാം താഴേക്ക് മാറ്റിയിരുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു.പ്രായമേറെയുള്ള അധ്യാപകർക്കും മറ്റു നിരവധി ജീവനക്കാർക്കും ശ്വാസതടസമുണ്ടായി.
സ്കൂൾ അധികൃതർ ജില്ലാ കളക്ടർ അടക്കം ബന്ധപ്പെട്ട അധികാരികൾക്ക് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. ജനവാസ മേഖലയിൽ പ്രവർത്തനം ആരംഭിച്ച ടാർ മിക്സിംഗ് കമ്പനിക്ക് എതിരെ നാട്ടുകാർ സമരസമിതി രൂപീകരിച്ച് പ്രക്ഷോഭം നടത്തി വരികയാണ്.കമ്പനിയുടെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, വയോജന സദനങ്ങൾ, അങ്കണവാടികൾ എന്നിവയും പ്രവർത്തിക്കുന്നു. സമരസമിതി ജില്ലാ കളക്ടർക്കു നൽകിയ നിവേദനത്തിനെതുടർന്ന് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ബി.ബി.ഗോപകുമാർ എംഎൽഎയും സ്ഥലം സന്ദർശിച്ചിരുന്നു. പഞ്ചായത്തിന്റെ ലൈസൻസില്ലാതെയാണ് ടാർ മിക്സിംഗ് പ്ലാന്റ് പ്രവർത്തിക്കുന്നതെന്ന് ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ് പറഞ്ഞു. കേരള സൂക്ഷ്മ, ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന കെ-സ്വിഫ്റ്റ് സർട്ടിഫിക്കറ്റ് പ്രകാരമാണ് കമ്പനി പ്രവർത്തിക്കുന്നത്.റോഡിൽ നിന്നും 20 മീറ്ററോളം താഴ്ചയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ പുകക്കുഴൽ സമീപത്തെ വീടുകളുടെ നിരപ്പിലാണ്. പുകക്കുഴലിൽ കൂടി വരുന്ന വിഷപ്പുക ഗുരുതരമായ അന്തരീക്ഷ മലിനീകരണവും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമാണ് ഉണ്ടാക്കുന്നത്.
അതീവ പരിസ്ഥിതി ലോല പ്രദേശത്ത് തണ്ണീർത്തടം നികത്തി പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ പരിസരവാസികൾക്ക് മാരക രോഗത്തിന് കാരണമായേക്കുമെന്ന് ചൂരൽ പൊയ്ക സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. മുമ്പ് ഇതൊരു കോൺക്രീറ്റ് മിക്സിംഗ് പ്ലാന്റായിരുന്നു. പിന്നീടാണ് ടാർ മിക്സിംഗ് പ്ലാന്റായി മാറ്റിയത്. ജനങ്ങൾ പ്ലാന്റിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്.
Tags : Local News Nattuvishesham Kollam