പ്രതീകാത്മക ചിത്രം
കണ്ണൂർ: മട്ടന്നൂർ-ഇരിട്ടി റോഡിൽ നരയൻപാറയ്ക്കടുത്ത് ഇടയ്ക്കിടെ അപകടമുണ്ടാകുന്ന സ്ഥലം പോലീസ്, മോട്ടോർ വാഹന വകുപ്പ്, പിഡബ്ല്യൂഡി (നിരത്ത്) വിഭാഗങ്ങൾ സംയുക്തമായി 24 ന് പരിശോധന നടത്തണമെന്ന് ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗത്തിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർദേശിച്ചു. അന്ന് തന്നെ വാരം ടൗണിൽ ഗതാഗതകുരുക്കിനിടയാക്കുന്ന സ്ഥലവും സന്ദർശിക്കണം.
നരയൻപാറയ്ക്കടുത്ത് അപകട സാധ്യത കുറയ്ക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കും. ഇവിടെ സുരക്ഷാ ബോർഡുകളും നോ ഓവർടേക്കിംഗ് ബോർഡും റമ്പിൾ സ്ട്രിപ്പുകളും സ്ഥാപിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥൻ യോഗത്തെ അറിയിച്ചു.
കണ്ണൂർ-കക്കാട് മെയിൻ റോഡിൽ സീബ്ര ലൈൻ, സ്കൂൾ സോൺ അടയാള ബോർഡുകൾ, സ്പീഡ് ബ്രേക്കർ എന്നിവ സ്ഥാപിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിർദേശിച്ചിട്ടുണ്ട്. ഇരുവശത്തും നടപ്പാതയില്ലാത്ത ഭാഗത്ത് ഹാൻഡ് റെയ്ലോട് കൂടിയ നടപ്പാത നിർമിക്കണമെന്നും നിർദേശമുണ്ട്. ഈ ഭാഗത്ത് നടപ്പാതയിൽ കൈയേറ്റങ്ങൾ ഉണ്ടെങ്കിൽ അത് മാറ്റണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
ആറോൺ യുപി സ്കൂളിന് മുന്നിലെ റോഡിൽ സ്കൂൾ ഉണ്ടെന്നുള്ളതിന്റെ അറിയിപ്പോ അടയാളങ്ങളോ ഇല്ലെന്നും ഇത് അടിയന്തരമായി സ്ഥാപിക്കണമെന്നും കളക്ടർ നിർദേശിച്ചു.
വളപട്ടണം പാലം-പാപ്പിനിശേരി-പുതിയതെരു ഭാഗത്ത് തെരുവ് വിളക്ക് സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയാറാക്കാൻ വളപട്ടണം ഗ്രാമപഞ്ചായത്തിന് നിർദേശം നല്കണം. തലശേരി-കൂത്തുപറമ്പ് റോഡിൽ ഓവുചാലിന്റെ സ്ലാബ് ഇളകി അപകടസാധ്യത ഉയർത്തുന്ന വിഷയത്തിൽ സ്ലാബുകൾ നന്നാക്കുന്ന പ്രവൃത്തി തുടങ്ങിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മറുപടി നൽകി.
യോഗത്തിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ, കിയാൽ സിഒഒ വി.കെ. അശ്വനി കുമാർ, കണ്ണൂർ സിറ്റി എസിപി (നർകോട്ടിക്സ്) വി.എ. സുരേഷ്, പൊതുമരാമത്ത് നിരത്ത്, ദേശീയപാത, മോട്ടോർ വാഹനം, കെഎസ്ആർടിസി, ജലസേചനം, ബിഎസ്എൻഎൽ, തദ്ദേശസ്വയം ഭരണം, പോലീസ്, റവന്യു, വ്യവസായ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.