മങ്കൊമ്പ്: നാട്ടുകാർ ഏറെക്കാലമായി കാത്തിരുന്ന കാവാലം പാലത്തിന്റെ നിർമാണജോലികൾ ഒരു കരയിൽ അതിവേഗം പുരോഗമിക്കുമ്പോൾ, മറുകരയിലെ നിർമാണജോലികൾ ഇഴയുന്നു. ഇരുകരകളിലും പൈലിംഗ് ജോലികളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.
കാവാലം വില്ലേജ് ഓഫീസ് പരിധിയിൽ വരുന്ന കാവാലം കരയിലാണ് തുടങ്ങി രണ്ടുമാസമായിട്ടും ഇഴഞ്ഞു നീങ്ങുന്നത്. കാലഹരണപ്പെട്ട ഉപകരണങ്ങളാണ് നിർമണജോലികൾക്കു ഉപയോഗിക്കുന്നുവെന്നതാണ് വലിയ കാലതാമസത്തിനിടയാക്കുന്നത്. രണ്ടു മാസമായി കാവാലം കരയിൽ പൈലിംഗ് ജോലികൾ ആരംഭിച്ചിട്ട്. ആദ്യഘട്ടത്തിൽ പഴയ രീതിയിലുള്ള പൈലിംഗ് മെഷീൻ ഉപയോഗിച്ചാണ് ഭൂമി കുഴിച്ചിരുന്നത്.
പഴക്കം ചെന്ന മെഷീനാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ ദിവസേന പലവട്ടം അറ്റകുറ്റപ്പണികൾ നടത്തിയാണ് പണികൾ നടത്തിയിരുന്നത്. ഒന്നരമാസത്തോളമെടുത്ത് കഴിഞ്ഞയാഴ്ച പൈലിംഗ് പൂർത്തിയാക്കിയിരുന്നു.
തുടർന്ന് ആദ്യ പൈലിംഗ് കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം രണ്ടുമൂന്നു ദിവസങ്ങൾക്കു മുൻപ് പഴയ മെഷീൻ ഉപയോഗിച്ചു രണ്ടാമത്തെ പൈലിംഗ്, മണ്ണുകുഴിക്കുന്ന ജോലികൾ ആരംഭിച്ചു. ഏകദേശം 20 മീറ്ററോളം കുഴിച്ചശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെ പഴയ ഉപകരണം മാറ്റിയിരുന്നു. ഹൈഡ്രോളിക് ട്രാക്ടർ പൈലിംഗ് മെഷീൻ ഉപയോഗിച്ച് അവശേഷിക്കുന്ന ജേലികൾ ചെയ്യുന്നതിനായിട്ടാണ് പഴയ മെഷീൻ മാറ്റിയത്.
എന്നാൽ, ഒരാഴ്ച മുൻപു സ്ഥലത്തെത്തിച്ചിരുന്ന മെഷീൻ തകരാറിലായിരുന്നു. ഇന്നലെയും ഇവയുടെ അറ്റകുറ്റപ്പണികൾ തീർക്കാൻ സാധിക്കാതെ വന്നതോടെ യന്ത്രഭാഗങ്ങൾ അറ്റകുറ്റപ്പണികൾക്കായി വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. നിലവിലെ സാഹചര്യമനുസരിച്ചു പൈലിംഗ് ജോലികൾ പുനരാരംഭിക്കാൻ ഇനിയും സമയമെടുക്കും. ആരംഭിച്ചാൽ തന്നെ കാലപ്പഴക്കം ചെന്ന ഹൈഡ്രോളിക് മെഷീനു തകരാറുകളുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
നിർമാണ ജോലികൾ ഇഴയുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. കുന്നുമ്മ വില്ലേജ് ഓഫീസ് പരിധിയിൽ നിർമാണജോലികൾ അതിവേഗത്തിലാണ് നീങ്ങുന്നത്. രാത്രിയും പകലും ഒരേപോലെ ഇവിടെ ജോലികൾ നടന്നുവരുന്നു. ആവശ്യത്തിനു യന്ത്രസാമഗ്രികളും സമർഥരായ തൊഴിലാളികളുമാണ് ഇവിടെയുള്ളത്. ഇവയ്ക്കു രണ്ടിനും പുറമെ ആറ്റിലെ പൈലിംഗ് ജോലികൾ മറ്റൊരു കമ്പനിക്കാണ് ഉപകരാർ നൽകിയിരിക്കുന്നത്.
ജോലികൾ ആരംഭിക്കുന്നതിനുള്ള സാധനസാമഗ്രികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. അതേസമയം ജങ്കാർ സർവീസ് തുടരുന്നത് നിർമാണജോലികൾക്കു തടസമാകുന്നുണ്ട്. സർവീസ് മറ്റൊരിടത്തേക്കു മാറ്റാനാകാത്തതാണ് കാരണം. നിർമാണജോലികൾ നടക്കുന്ന പരിമിതമായ റോഡിൽ വാഹനഗതാഗതം നടത്തുന്നത് ജോലികൾക്കു തടസമാകുന്നുണ്ട്. നിർമാണസാമഗ്രികൾക്കിടയിലൂടെ ജങ്കാറിൽ കയറാനെത്തുന്ന വാഹനങ്ങളും അപകടഭീഷണിയിലാണ്.
Tags : Nattuvishesham District News