പരിപാടിയുടെ ഉദ്ഘാടനം എഫ്. രാജാ എംഎൽഎ നിർവഹിക്കുന്നു.
മൂന്നാര്‍: മൂന്നാര്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവർക്ക് കുറിഞ്ഞി പൂത്തുലഞ്ഞു നില്ക്കുന്ന കാഴ്ച കാണാനുള്ള അവസരം ഒരുക്കി കെഡിഎച്ച്പി കമ്പനി. മൂന്നാര്‍ കൊരണ്ടക്കാടിലാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്. എഫ്. രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൂന്നാറില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള കൊരണ്ടക്കാടില്നിന്നു മലമുകളിലേക്കു യാത്ര ചെയ്യാം. കുറിഞ്ഞി പൂത്തിരിക്കുന്ന മലനിരകളില്‍ ഒരു ഭാഗം കെഡിഎച്ച്പി കമ്പനിയുടെയും കൂടി ഭാഗമായതിനാല്‍ കമ്പനിയുടെ നിയന്ത്രണത്തിലാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഒരാള്‍ക്ക് 500 രൂപയാണ് പ്രവേശന ഫീസ്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പും ഇവിടെ കുറിഞ്ഞി പൂത്തിരുന്നു. മൂന്നാറില്‍നിന്ന് ഇവിടെ എത്താന്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാറില്‍നിന്ന് ഗ്രാംസ്ലാന്ഡിനു സമീപത്തുള്ള പാര്‍ക്കിംഗ് ഏരിയ വരെയും അവിടെനിന്ന് കൊരണ്ടക്കാട് വരെയും ഏഴു സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചടങ്ങില്‍ ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാര്‍, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവർ പങ്കെടുത്തു. അതേസമയം കുറിഞ്ഞി കാണാന്‍ വന്‍ തുക ഈടാക്കുന്നതിനെതിരേ പരാതിയും ഉണ്ടായിട്ടുണ്ട്.