പ്രതീകാത്മക ചിത്രം
കുറ്റം അധ്യാപകരിലോ വിദ്യാർഥികളിലോ....?
വിദ്യാഭ്യസ പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറയാണ് അധ്യാപകരും വിദ്യാർഥിളും തമ്മിലുള്ള ബന്ധം. അധ്യാപക-വിദ്യാർഥി ബന്ധത്തിൽ വന്നുചേർന്ന അപചയങ്ങളും വിദ്യാർഥിളെ തെറ്റായ വഴികളിലേക്കു വീഴ്ത്തുന്ന ഭൗതിക സാഹചര്യങ്ങളും യാഥാർഥ്യമായി നമ്മുടെ മുന്നിലുണ്ട്. വിദ്യാർഥികളെ ഉപദേശിക്കുന്ന സാഹചര്യം വരുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് അധ്യാപകർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. സ്നേഹം, കരുതൽ, അറിവ് എന്നിവകൊണ്ട് വിദ്യാർഥികളുടെ ഹൃദയത്തിൽ ഇടംപിടിച്ചവരാണ് ആദ്യകാല അധ്യാപകർ. ഇന്നു വിദ്യാർഥികളുടെ മാനസിക സമ്മർദം കൂടിവരുന്ന കാലമാണ്. പഠന ഭാരത്തിനൊപ്പംതന്നെ അധ്യാപകരുടെ സമീപനവും കുട്ടികളെ അധ്യാപകരിൽനിന്നു അകറ്റുന്നു. പരസ്പരവിശ്വാസവും സ്നേഹവും ബഹുമാനവും തുറന്ന ആശയവിനിമയവും സഹാനുഭൂതിയും അധ്യാപക - വിദ്യാർഥി ബന്ധത്തിലെ പ്രധാന സവിശേഷതകളാണ്. പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ഒരു സൗഹൃദമനോഭാവത്തിലേക്ക് ഇന്നത്തെ വിദ്യാർഥി സമൂഹം കടന്നുവരുമെന്ന് പ്രത്യാശിക്കാം.
എം.എസ്. ഹരികൃഷ്ണ, അധ്യാപകൻ, മലയാള വിഭാഗം, സർവോദയ വിദ്യാലയം, നാലാഞ്ചിറ.
ലഹരിയുടെ ഉപയോഗം, മൊബൈൽ അഡിക്ഷൻ, കുട്ടികളിൽ വർധിക്കുന്ന അക്രമവാസന
ലഹരി കുട്ടിയുടെ ആവശ്യമില്ല, അവന്റെ ഒറ്റപ്പെടലിന്റെ മരുന്നാണ്. വീട്ടിൽ കേൾക്കാൻ ആരുമില്ലാത്തപ്പോൾ അവൻ ആശ്വാസത്തിന് ലഹരിയെ തേടുന്നു. മൊബൈൽ അവന്റെ കൂട്ടുകാരനായത് നമ്മൾ അവരുടെ കൂട്ടുകാരാവാത്തതുകൊണ്ടാണ്. ക്ലാസിൽ ഒരു സംശ്യത്തിന് മണിക്കൂറുകൾ കാത്തിരിക്കണം. ഗൂഗിളിൽ ഒരു സെക്കന്റ് മതി. കാത്തിരിക്കൻ പഠിപ്പിക്കാത്ത ലോകത്ത് അവർ അക്ഷമരായി. നമ്മൾ അവർക്ക് മൊബൈൽ വാങ്ങിനൽകി. പക്ഷെ നല്ല കൂട്ടുകാരനെ കൊടുത്തില്ല. ഒരു വൈകുന്നേരം ഒരുമിച്ചു കളിച്ചാൽ, ഒരു കഥ ഒരുമിച്ചു വായിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. കിളിക്കളം നഷ്ടപ്പെട്ടതോടെ തോൽക്കാനും വീണ് എഴുന്നേൽക്കാനും ഇടമില്ലാതായി. അടക്കിവച്ച ദേഷ്യമാണ് അക്രമമാകുന്നത്. അവർ സ്ക്രീനിൽ കാണുന്ന അക്രമം അവരുടെ ഉള്ളിലെ ഒറ്റപ്പെടലിന്റെ പ്രതിഫലനം മാത്രമാണ്.
ലഹരിയെ തടയേണ്ടത് പിടികൂടിയല്ല, ചേർത്തുപിടിച്ചാണ്. ഒരു വിത്ത് പാകി മുളയ്ക്കാൻ കാത്തിരിക്കുന്നതുപോലെയുള്ള കാത്തിരിപ്പാണ് മൊബൈലിനുള്ള മറുമരുന്ന്. അവനു വിയർക്കാൻ ഒരു കളിക്കളം കൊടുത്താൽ അക്രമം തനിയെ മാഞ്ഞുപോകും. അമ്മയ്ക്കും അച്ഛനും സംസാരിക്കാൻ നേരമില്ലാത്തപ്പോൾ മൊബൈൽ സംസാരിച്ചു. കളിക്കളത്തിൽനിന്നു മാറ്റിനിർത്തിയത് നമ്മളാണ്. ഇന്ന് അവർ കൈയോങ്ങുന്നത് ആരോടോ ഉള്ള ദേഷ്യം കൊണ്ടല്ല, ആരും തന്നെ കേൾക്കുന്നില്ലെന്ന സങ്കടം കൊണ്ടാണ്. ലഹരി അവന് ലഹരിയല്ല, എല്ലാം മറക്കനുള്ള ഒരു ഇടവേളയാണ്.
എ. ആശ, സർവോദയ വിദ്യാലയം, നാലാഞ്ചിറ.
Tags : Knowledge NattuVishasham DistrictNews