മുതലക്കോടം: കെഎസ്ഇബിയുടെ കെടുകാര്യസ്ഥത മൂലം നിർമാണം പൂർത്തിയായ കലുങ്കിന്റെ സമീപത്തെ റോഡ് മണ്ണിട്ട് നികത്തി ഗതാഗതത്തിനു തുറന്നുകൊടുക്കാൻ കഴിയുന്നില്ലെന്ന് പരാതി. മുതലക്കോടം - മഠത്തിക്കണ്ടം റോഡിൽ പഞ്ഞംകുളം തോടിന് കുറുകെ നിർമിക്കുന്ന കലുങ്കിനു സമീപമുള്ള വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാത്തതാണ് കലുങ്കിന്റെ സമാന്തര പാത മണ്ണിട്ട് നികത്താൻ കഴിയാത്തതിനു കാരണം.
മണ്ണിട്ട് ഉയർത്തിയാൽ വൈദ്യുതി ലൈൻ കൈയെത്തും ദൂരത്താകും. സമാന്തര പാതയിലെ പോസ്റ്റ് മാറ്റാതെ മണ്ണിട്ട് നികത്തി റോഡിൽ ടൈൽ പാകിയാൽ പോസ്റ്റ് മാറ്റാൻ ഇവിടം വീണ്ടും കുത്തിപ്പൊളിക്കേണ്ടി വരും.
ഈ വിഷയം നഗരസഭാ കൗണ്‍സിലർ ശ്രീജ രാജേഷ് കെഎസ്ഇബിയെ കത്ത് മുഖാന്തരം അറിയിച്ചതിനെത്തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ ഉടൻ പോസ്റ്റ് മാറ്റാമെന്ന് അറിയിക്കുകയും ചെയ്തു. ഒരാഴ്ച പിന്നിട്ടിട്ടും പോസ്റ്റ് മാറ്റാൻ നടപടിയായില്ല. ഇതോടെ ഒന്നര മാസമായി ഗതാഗതം തടഞ്ഞിരിക്കുന്ന റോഡ് തുറന്നു നൽകാനും കഴിയുന്നില്ല. ഇതുമൂലം വടക്കുംമുറി, മഠത്തിക്കണ്ടം, പെട്ടേനാട് ജവഹർ റോഡ്, ഏഴല്ലൂർ ഭാഗങ്ങളിൽനിന്നുള്ളവർ മുതലക്കോടത്ത് എത്താൻ കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
Tags : nattu vishesham KSEB's indifference