പ്രതീകാത്മക ചിത്രം
ഫോർട്ടുകൊച്ചി : കൊച്ചി ഫിഷറീസ് ഹാർബറിൽ പിഎന്‍ വിഭാഗം കയറ്റിറക്ക് തൊഴിലാളികൾക്കുള്ള കൂലിയെ ചൊല്ലി തൊഴിലാളി യൂണിയനും പേഴ്സിൻ നെറ്റ് ബോട്ടുടമാ അസോസിയേഷനും തമ്മിലുള്ള തർക്കം പരിഹരിച്ച് തൊഴില്‍ വകുപ്പ്.
ജില്ലാ ലേബര്‍ ഓഫീസര്‍ ഇറക്കിയ ഉത്തരവ് പ്രകാരം ആകെ മത്സ്യബന്ധനത്തിന്റെ ഒരു ശതമാനം തൊഴിലാളികള്‍ക്ക് വേതനമായി നല്‍കണം. ഇതു പ്രകാരം വേതനം നല്കാന് തയാറാണെന്ന് പേഴ്സിന് നെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി. ഇതുവരെയുള്ള മുഴുവന്‍ കൂലികുടിശികയും നല്‍കിയതായും ഇവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിയമം അംഗീകരിച്ച് പുതിയ സീസണ് സമാധാനപരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് സിബി പുന്നൂസ് പറഞ്ഞു.
ഹാർബറിലെ വെള്ളംകോരി വിഭാഗം എന്ന് നേരത്തേ അറിയപ്പെട്ടിരുന്ന കയറ്റിറക്ക് വിഭാഗം തൊഴിലാളികൾക്ക് പിടിക്കുന്ന മത്സ്യത്തിന്റെ മൂല്യത്തിനനുസരിച്ച് രണ്ട് ശതമാനം കൂലിയാണ് നേരത്തേ നൽകിയിരുന്നത്. മുമ്പ് ഇത് ബോട്ടിലെ തൊഴിലാളികളും ഉടമകളും ചേർന്നാണ് നൽകിയിരുന്നത്. എന്നാൽ ഇതിൽ നിന്ന് ബോട്ടിലെ തൊഴിലാളികൾ പിൻമാറിയതോടെ ബോട്ടുടമകളാണ് പിന്നീട് ഇത് നൽകി വന്നിരുന്നത്. ഡീസൽ ചെലവ് ഉൾപ്പെടെ വർധിച്ച സാഹചര്യത്തിൽ ഇത്തരത്തിൽ നൽകാൻ കഴിയില്ലെന്നും പ്രവർത്തന ചെലവ് കഴിച്ച് ബാക്കി ലഭിക്കുന്ന പണത്തിന്റെ രണ്ടു ശതമാനം നൽകാനേ കഴിയൂവെന്നും പേഴ്സിൻ നെറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പറഞ്ഞതോടെയാണ് തര്‍ക്കം ഉടലെടുത്തത്.