യുവതിയെ കൊലപ്പെടുത്തിയ സ്ഥലത്ത് പരിശോധന നടത്തുന്നു.
കോതമംഗലം: വെറ്റിലപ്പാറയിൽ യുവതി വീട്ടിൽ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്താനായില്ല. ഫോറൻസിക്കും വിരലടയാള വിദഗ്ധരും സംഭവം നടന്ന വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. വ്യാഴാഴ്ച രാതി എട്ടോടെയാണ് വെറ്റിലപ്പാറ രാജീവ് ഗാന്ധി ദശലക്ഷം നഗറിൽ ചിറമേൽ സിമി ബിജു (47)വെട്ടേറ്റു മരിച്ചത്. പ്രതിയായ ഭർത്താവ് ബിജു ബോബൻ (49) പോലീസ് കസ്റ്റഡിയിൽ ചികിത്സയിൽ തുടരുകയാണ്.
വ്യാഴാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് രാത്രി എട്ടോടെ കതക് തുറന്ന് സിമി ചോരയൊലിപ്പിച്ച് പുറത്തു വരികയും മുറ്റത്ത് വീഴുകയുമായിരുന്നു.
ഉടൻതന്നെ അയൽവാസികൾ ഇരുവരെയും കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിമിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ബിജുവിനെ പോലീസ് നിരീക്ഷണത്തിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ സിമിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന് രാവിലെ 11 ന് മാലിപ്പാറ സെന്റ് മേരീസ് പള്ളിയിൽ.
സിമിയെ കൊലപ്പെടുത്തിയത് താനല്ലെന്ന് ബിജു ആദ്യം പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ബിജു തന്നെയാണ് കൊലപാതകം നടത്തിയതെന്നും മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയുണ്ടായ വഴക്കിനിടെയാണ് കത്തികൊണ്ട് കഴുത്തിന് വെട്ടി ബിജു സിമിയെ കൊലപ്പെടുത്തിയത്. പിടിവലിക്കിടെ ബിജുവിന്റെ കൈത്തണ്ടയിലും പരിക്കേറ്റിരുന്നു. കൈയില്‍ ശസ്ത്രക്രിയയും വേണ്ടിവന്നു. ചികിത്സയില്‍ തുടരുന്ന ബിജുവിനെ വിശദമായി ചോദ്യം ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ബിജുവിന് പരിക്കേറ്റത് എങ്ങനെ എന്നതിലും വ്യക്തത വന്നിട്ടില്ല. സിമിയെ വെട്ടുന്നതിനിടെ അബദ്ധത്തില്‍ കൈയില്‍ വാക്കത്തി കൊണ്ടതാകാമെന്നാണ് സംശയം.
കൊലപാതകത്തില്‍ ദൃക്സാക്ഷികളാരുമില്ല. ദമ്പതികള്‍ വഴക്ക് തുടങ്ങിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന മകള്‍ വീടിന് പുറത്തേക്ക് പോയിരുന്നു. ഇന്നലെ ഫോറന്‍സിക് പരിശോധനാ സംഘവും വിരലടയാള വിദഗ്ധരും സംഭവം നടന്ന വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീടിനുള്ളില്‍ തന്നെയുണ്ടെന്നാണ് വിവരം. ആശുപത്രിയില്‍നിന്ന് ഡിസ്ചാർജായ ശേഷം ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തും. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കോടതിയില്‍ ഹാജരാക്കും.