സബ് ഇൻസ്പെക്ടർമാർ പോലീസ് മേധാവി കെ.എസ്. സുദർശനൊപ്പം.
ആലുവ: ആഭ്യന്തര വകുപ്പിന്റെ പുതിയ നിർദേശമനുസരിച്ച് പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരെ ഏൽപ്പിക്കാനുള്ള നടപടികൾ എറണാകുളം റൂറൽ ജില്ലയിൽ ആരംഭിച്ചു. ഓഗസ്റ്റ് 15 മുതലാണ് എസ്എച്ച്ഒ പദവി എസ്ഐമാർക്ക് തിരികെ നൽകുന്നത്.
ജില്ലയിൽ നെടുമ്പാശേരി പോലീസ് സ്റ്റേഷൻ ഒഴികെ 33 സ്റ്റേഷനുകളിലും നിലവിൽ ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർമാരെ മാറ്റിയാണ് പുതിയ നിയമനം നടക്കുക.
സി ഐ മാർക്ക് മൂന്ന് പോലീസ് സ്റ്റേഷനുകളുടെ ചുമതലയാണ് പകരം നൽകുക. അഞ്ച് വനിതകളും ഉൾപ്പെടുന്നു. എസ് ഐ മാർക്ക് ചുമതല നൽകുന്ന സ്റ്റേഷനുകളുടെ പട്ടിക ഉടൻ പുറത്തിറങ്ങും. എസ്എച്ച് സംവിധാനം പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്ക് പരിശീലനം നൽകി.
ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ സൗത്ത്സോൺ ഐജി സ്പർജൻ കുമാർ, റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര, റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ, ക്രൈംബ്രാഞ്ച് എസ്പി എം.ജെ. സോജൻ, അഡീഷണൽ എസ്പി ജെ. ഉമേഷ് കുമാർ എന്നിവർ പങ്കെടുത്തു. വിരമിച്ച ജില്ലാ പോലീസ് മേധാവിമാരടക്കം വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.