പ്രതീകാത്മക ചിത്രം
കുറവിലങ്ങാട്: കെ.ആർ. നാരായണൻ സ്മാരക ടൗൺ ബൈപാസ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട എല്ലാവിധ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് നിർമാണം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചതായി മന്ത്രി മോൻസ് ജോസഫ്.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം തയാറാക്കിയ 3.49 കോടി രൂപയുടെ വികസന പദ്ധതിയാണ് നടപ്പാക്കുന്നത്. കുറവിലങ്ങാട് പാറ്റാനി ജംഗ്ഷൻ മുതൽ മുട്ടുങ്കൽ ജംഗ്ഷൻ വരെയുള്ള 1130 മീറ്റർ ദൂരത്തിലാണ് ബൈപാസ് നിർമാണം പൂർത്തീകരിക്കുന്നത്. ബൈപാസിൽ ഒരു കിലോമീറ്റർ ദൂരം ബിഎം ആൻഡ് ബിസി ഉന്നതനിലവാരത്തിലുള്ള ടാറിംഗാണ് നടപ്പാക്കുന്നത്.
കുറവിലങ്ങാട് തോടിന്റെ സൈഡിൽ 160 മീറ്റർ ദൂരത്തിൽ ഗാബിയോൺ റിറ്റൈനിംഗ് വാൾ റോഡ് സംരക്ഷണത്തിനായി നിർമിക്കും. റോഡിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ ഒഴിവാക്കാൻ രണ്ട് കലുങ്കുകളുടെ നിർമാണം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഡ്രെയിനേജ് സൗകര്യവും സൈഡ് കോൺക്രീറ്റിംഗും നടപ്പാക്കും.
ബൈപാസ് റോഡിലെ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയിടുന്നതിന് 10 ലക്ഷം രൂപയും വാട്ടർ അഥോറിറ്റിയുടെ യൂട്ടിലിറ്റി സർവീസ് ആവശ്യങ്ങൾക്കുവേണ്ടി രണ്ട് ലക്ഷം രൂപയുടെ അനുമതിയും വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2000ത്തിലാണ് ബൈപാസ് റോഡ് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപടികൾ ആരംഭിച്ചത്. രണ്ടാമത്തെ റീച്ചിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ റോഡ് നിർമാണത്തിനെതിരേ കേസ് വരികയും ഹൈക്കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു. ഇതേത്തുടർന്ന് നിർമാണം പൂർണമായി മുടങ്ങി.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ കുറവിലങ്ങാട് ബൈപാസ് റോഡ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തിയുടെ എഗ്രിമെന്റ് വച്ചിട്ടുണ്ട്. ഒക്ടോബർ ആദ്യവാരം കുറവിലങ്ങാട് ബൈപാസ് റോഡ് നിർമാണ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.
Tags : NattuVishesham DistricteNews