തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിൽ ഭരണം നടത്തുന്ന ബിജെപിക്കെതിരെ മാലിന്യ പ്രശ്നവുമുന്നയിച്ച് പ്രതിഷേധവുമായി എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയതോടെ ബിജെപി നേതൃത്വത്തിലുള്ള ഭരണത്തിന്റെ ആയുസ് ഇനി എത്ര നാളെന്ന സംശയത്തിലായി. മഴക്കാലപൂർവ ശുചീകരണം താറുമാറായെന്നും തൃപ്പൂണിത്തുറ നാറുകയാണെന്നും പറഞ്ഞാണ് ഒരു ദിവസത്തെ ഇടവേളയിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ തൃപ്പൂണിത്തുറ നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായെത്തിയത്.
ഇരുമുന്നണികളുടെയും പാർട്ടി നേതൃത്വങ്ങൾ പങ്കെടുത്ത പ്രതിഷേധ പരിപാടിയിൽ യുഡിഎഫിന്റെ പ്രതിഷേധം മുൻമന്ത്രി കെ.ബാബുവും എൽഡിഎഫിന്റെ പ്രതിഷേധം ഏരിയാ സെക്രട്ടറി പി. വാസുദേവനുമാണ് ഉദ്ഘാടനം ചെയ്തത്. പി.എൽ.ബാബു നയിക്കുന്ന ബിജെപി ഭരണസമിതിക്കെതിരെ ഇരുമുന്നണികളും നിലപാട് കടുപ്പിച്ചതോടെയാണ് ഭരണത്തിന്റെ ആയുസ് ത്രിശങ്കുവിലായിരിക്കുന്നത്.
ആകെ 53 അംഗങ്ങളുള്ള കൗൺസിലിൽ എൻഡിഎ 21, എൽഡിഎഫ് 20, യുഡിഎഫ് 12 എന്നിങ്ങനെയാണ് കക്ഷിനില. മുൻപ് വിശ്വാസ വോട്ടെടുപ്പിൽ യുഡിഎഫ് ഇറങ്ങിപ്പോക്ക് നടത്തിയതിനെ തുടർന്നാണ് എൻഡിഎയ്ക്ക് ഭരണം തുടരാനായത്. അന്ന് മുതൽ പറഞ്ഞ് കേട്ടിരുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയായിരിക്കും എൻഡിഎയുടെ ഭരണ കാലാവധിയെന്നാണ്. ഇപ്പോൾ രണ്ടു മുന്നണികളും എൻഡിഎ ഭരണത്തിനെതിരെയെത്തിയതോടെ നഗരസഭയിൽ താമസിയാതെ അവിശ്വാസ പ്രമേയം എത്തുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട എൻഡിഎ ഭരണത്തിനെതിരെ പ്രതിഷേധവുമായുള്ള മുന്നണികളുടെ പോസ്റ്ററുകൾക്ക് താഴെ ഇരുമുന്നണികളെയും ആളുകൾ ആക്ഷേപിക്കുന്നുണ്ട്. ഇരുമുന്നണികളും ചേർന്ന് അവസരം കൊടുത്തിട്ടല്ലേ എൻഡിഎ ഭരണത്തിലെത്തിയതെന്നും ഇപ്പോൾ സമരത്തിന് കാരണമായി പറഞ്ഞ കാര്യങ്ങൾ മുൻപത്തെ കൗൺസിൽ കാലത്തും ഇതുപോലെ തന്നെയായിരുന്നുവെന്നെല്ലാമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
Tags : Local News Nattuvishesham Ernakulam