അങ്കമാലി: കേരളത്തിൽ പുതുവർഷക്കാലത്ത് പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ വൻ വികസനം നടന്നപ്പോൾ അതിന്റെ പ്രതിഫലനം അങ്കമാലി മണ്ഡലത്തിൽ ഉണ്ടാക്കാൻ കഴിയാത്ത ജനപ്രതിനിധിയാണ് ഇവിടെ പ്രതിനിധീകരിച്ചതെന്ന് എൽഡിഎഫ് സ്ഥാനാർഥി സാജു പോളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പത്രസമ്മേളനത്തിൽ സ്ഥാനാർഥിയും നേതാക്കളും കുറ്റപ്പെടുത്തി.
സർക്കാർ നയത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ചുനടന്ന വികസന പ്രവർത്തനങ്ങൾ മാത്രമാണ് നടന്നത്.
സ്വന്തം നിലയിൽ യാതൊരു ആസൂത്രണവും നടത്താത്ത എംഎൽഎ ഇപ്പോൾ എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ എല്ലാത്തിന്റെയും പിതൃത്വം ഏറ്റെടുക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർഥി സാജു പോൾ, ഇലക്ഷൻ കമ്മിറ്റി കൺവീനർ അസ്വ. കെ.കെ. ഷിബു എന്നിവർ പറഞ്ഞു.
താൻ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന എംഎൽഎ ആയിരിക്കുമെന്ന് സാജു പോൾ വാഗ്ദാനം ചെയ്തു. മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ, സിപിഐ നേതാവ് എം. മുകേഷ്, ജനതാദൾ നേതാവ് ബെന്നി മൂഞ്ഞേലി, കോൺഗ്രസ്-എസ് നേതാവ് മാത്യൂസ് കോലഞ്ചേരി, സിപിഎം ജില്ലാ കമ്മറ്റിയംഗം സി.കെ. സലിംകുമാർ എന്നിവർ പങ്കെടുത്തു.