നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് എംഎൽഎ
സേനാപതി: അപകടഭീഷണിയിലായിരുന്ന സേനാപതി ഇല്ലിപ്പാലത്തിന് ശാപമോക്ഷമായി. പാലം പുനർനിർമിക്കാൻ ബജറ്റിൽ തുക അനുവദിച്ചതായും നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും സേനാപതി വേണു എംഎൽഎ അറിയിച്ചു.
രാജകുമാരി, സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇല്ലിപ്പാലം മഴക്കാലത്തെ അതിജീവിക്കുമോ എന്ന ആശങ്കയിലായിരുന്നു പ്രദേശവാസികൾ. റോഡ് ബിഎം ബിസി നിലവാരത്തിൽ നവീകരിച്ചിട്ടും കാലപ്പഴക്കംചെന്ന പാലം പുനർനിർമിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് പാലം പുനർനിർമിക്കുന്നതിനു ബജറ്റിൽ തുക വകയിരുത്തിയത്.
കുടിയേറ്റക്കാലത്ത് രാജകുമാരി, സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് പന്നിയാർ പുഴയ്ക്ക് കുറുകെ നിർമിച്ചതാണ് ഇല്ലിപ്പാലം. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം ഇന്ന് അതീവ അപകടാവസ്ഥയിലാണ്.
ഇരുപഞ്ചായത്തുകളിലെയും ജനങ്ങൾക്ക് ഉടുമ്പൻചോല താലൂക്ക് ആസ്ഥാനത്തേക്ക് എത്തിച്ചേരാനുള്ള എളുപ്പമാർഗമാണ് മുരിക്കുംതൊട്ടി-വട്ടപ്പാറ-മേലേചെമ്മണ്ണാർ -ഉടുമ്പൻചോല റോഡ്. ഈ പാതയിലെ പ്രധാന പാലമാണിത്. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റിൽ 10 കോടി വകയിരുത്തി പൊതുമരാമത്ത് വകുപ്പ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതോടെ വലിയ ഭാരവാഹനങ്ങളുടെ സഞ്ചാരവും വർധിച്ചു. എന്നാൽ റോഡ് വികസിച്ചപ്പോഴും പഴയ പാലം പുനർനിർമിക്കാൻ അധികൃതർ തയാറായിരുന്നില്ല.
റോഡ് ബിഎം ബിസി നിലവാരത്തിലേക്ക് ഉയർന്നതോടെ ഇടുങ്ങിയ പാലം യാത്രാതടസം സൃഷ്ടിച്ചിരുന്നു. 2022ൽ പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തി 2.37 കോടിയുടെ പദ്ധതി സമർപ്പിച്ചെങ്കിലും ഫണ്ട് അനുവദിക്കുന്നത് നീണ്ടുപോയി.
എന്നാൽ നാട്ടുകാരുടെ പരാതിയെത്തുടർന്ന് പ്രശ്നത്തിന് ശാശ്വത പരിഹാരമാകുകയാണ്.
ഒപ്പം കുളപ്പാറച്ചാലിൽനിന്ന് പാലത്തിലേക്കുവരുന്ന അപ്രോച്ച് റോഡും ഇതോടൊപ്പം പൂർത്തീകരിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Tags : Nattuvishesham District News