വള്ളിയോട് തേവർകാട് കൺവൻഷൻ സെന്ററിനടുത്തെ വീടുകൾക്കുമുന്നിൽ തള്ളുന്ന മാലിന്യം.
വടക്കഞ്ചേരി: രാത്രിയുടെ മറവിൽ വീടുകൾക്കുമുന്നിൽ മാലിന്യം തള്ളുന്നവരെ പിടികൂടാനുള്ള കാവലിരിപ്പിൽ വള്ളിയോട്ടെ വീട്ടുകാർ.
മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ വള്ളിയോട് തേവർകാട് കൺവൻഷൻ സെന്ററിനടുത്തെ ഏതാനും വീട്ടുകാരാണ് മാലിന്യംതള്ളുന്ന വിരുതരെ പിടികൂടാൻ രാത്രിയിൽ കാവലിരിപ്പ് നടത്തുന്നത്.
പാതയോരത്തെ വീടുകളുടെ ഗെയ്റ്റുകൾക്കു മുന്നിലാണ് മാലിന്യ ചാക്കുകൾ നിക്ഷേപിക്കുന്നത്. ഭക്ഷണമാലിന്യം ഉൾപ്പെടെ ചാക്കുകളിലുള്ളതിനാൽ തെരുവുനായ്ക്കൾ കടിച്ചുപറിച്ച് മാലിന്യമെല്ലാം പ്രദേശത്തു പരത്തും.
നായ്ക്കളും കാക്കകളും മറ്റു പക്ഷികളും ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ഭക്ഷണംതേടി സ്ഥലത്തു ക്യാമ്പുചെയ്യുന്ന സ്ഥിതിയാണിപ്പോൾ. മാലിന്യച്ചാക്കുകളുണ്ടാക്കുന്ന പ്രശ്നങ്ങൾ വഴിനടക്കാനാകാത്ത സാഹചര്യത്തിലേക്കു മാറിയപ്പോഴാണ് നാട്ടുകാർ സംഘടിച്ചിട്ടുള്ളത്. മാലിന്യംനിറഞ്ഞ വെള്ളമൊഴുകി വഴിയോരവും ചെളിക്കുളമായി.
മാലിന്യപരിശോധനയിൽ ദൂരെയുള്ള സ്ഥലങ്ങളുടെ പല ബില്ലുകളും രേഖകളും നാട്ടുകാർ കണ്ടെത്തിയിട്ടുണ്ട്. ഇത്ര ദൂരത്തുനിന്നുള്ള മാലിന്യം എന്തിനാണ് ഇവിടെ കൊണ്ടുവന്നു തള്ളുന്നതെന്നു നാട്ടുകാർക്കു പിടികിട്ടുന്നില്ല.
മാലിന്യം തള്ളുന്നവരെ ഉപദേശിച്ച് നേർവഴിക്കു നടത്താൻകൂടിയാണ് നാട്ടുകാരുടെ ഈ ശ്രമം. പഞ്ചായത്ത് മെംബറേയും വീട്ടുകാർ വിവരം ധരിപ്പിച്ചിട്ടുണ്ട്. രാത്രിയിലെ കാവലിരിപ്പിൽ അരുതായ്മകൾ പലതും കാണുന്നുണ്ടെന്നും വ്യക്തതവരുത്തി അറിയിക്കേണ്ടവരെ അറിയിക്കുമെന്നും നാട്ടുകാർ പറഞ്ഞു.
Tags : Nattuvishesham District news