പ്രാപ്പൊയിൽ പാറോത്തുംനീരിലുണ്ടായ തീപിടിത്തം.
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയിൽ പാറോത്തുംനീരിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ വൻ നഷ്ടം. ഏക്കറു കണക്കിന് സ്ഥലത്തെ കൃഷിയും മരങ്ങളും കത്തിനശിച്ചു. രാവിലെ 11 ഓടെയുണ്ടായ തീപിടിത്തം ഉച്ചകഴിഞ്ഞാണ് അണയ്ക്കാൻ കഴിഞ്ഞത്. 200 ഓളം ആളുകളുടെ കഠിന പ്രയത്നം കൊണ്ടാണ് തീയണയ്ക്കാൻ സാധിച്ചത്. വൈകുന്നേരം നാലോടെയുണ്ടായ മഴയും തീയണയ്ക്കാൻ സഹായകരമായി.
പൊന്നുവയൽ പറമ്പിൽ പ്രസാദിന്റെ സ്ഥലത്ത് നിന്നാണ് തീ കത്താൻ ആരംഭിച്ചത്. അരീക്കൽ ഉദയഭാനു, പി.ടി. കൃഷ്ണൻ നമ്പ്യാർ, പി.കെ. ബാലകൃഷ്ണൻ, സി.എം. പത്മനാഭൻ എന്നിവരുടെ പറമ്പുകളിലാണു തീ പടർന്നു പിടിച്ചത്. തെങ്ങ്, കവുങ്ങ്, റബർ, കശുമാവ് തുടങ്ങിയ വിളകൾ കത്തിനശിച്ചു. കടുത്ത ചൂടും കാറ്റും കാരണം തീ അതിവേഗം കത്തിപ്പടർന്നു.
പ്രദേശത്ത് തീ കെടുത്താൻ വെള്ളം ലഭ്യമല്ലായിരുന്നു. പെരിങ്ങോത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നടത്തിയ കഠിന പ്രയത്നത്തിനൊടുവിലാണു തീ നിയന്ത്രിക്കാനായത്. തീ പടർന്ന പ്രദേശം കാടും ചപ്പുചവറുകളും കൊണ്ടു നിറഞ്ഞതിനാൽ തീ ആളി പടരുകയായിരുന്നു. ഏക്കറു കണക്കിന് കൃഷിയിടങ്ങൾ കാട് തെളിക്കാതെ കിടക്കുന്നുണ്ട്.
കുന്നിൽ പ്രദേശമായതിനാൽ അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾക്ക് തീപിടിത്തമുണ്ടായ സ്ഥലത്ത് എത്താനായില്ല. തുടർന്നു അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് മരക്കൊമ്പുകൾ ഉപയോഗിച്ചാണു തീയണച്ചത്. തീ മറ്റു സ്ഥലങ്ങളിലേക്ക് പടർന്നു പിടിക്കുന്നത് തടയാൻ അതിർത്തി തിരിച്ചതും തീ നിയന്ത്രണ വിധേയമാക്കാൻ സഹായിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. ലതേഷ്, നൗഫൽ, നന്ദ കൃഷ്ണ, ഹോംഗാർഡ് പി.എം. ജോസഫ് എന്നിവർക്ക് പുറമെ പഞ്ചായത്തംഗം പി.വി. വിജയൻ, ആർ.കെ. പത്മനാഭൻ, സെബാസ്റ്റ്യൻ നെല്ലിക്കൽ, നിധീഷ് പ്രാപ്പൊയിൽ തുടങ്ങിയവർ തീയണയ്ക്കാൻ നേതൃത്വം നൽകി.
Tags : Major fire breaks nattuvishesham local news