മാന്നാർ: വിവാഹ വാഗ്ദാനം നൽകി വിധവയായ സ്ത്രീയെ പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത പ്രതിയെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ ഓടാട്ട് കിഴക്കേതിൽ കെ.എം ബഷീർ (48) ആണ് അറസ്റ്റിലായത്
2020ൽ പത്രപരസ്യത്തിൽനിന്നു കിട്ടിയ ഫോൺ നമ്പറിൽ ഇടനിലക്കാരനായി സംസാരിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് സ്ത്രീയുടെ വീട്ടിലെത്തിയ പ്രതി, ചങ്ങനാശേരി സ്വദേശി അഫ്സൽ എന്ന പേരിൽ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചു.
പിന്നീട് നിരന്തരം സ്ത്രീയുടെ വീട്ടിലെത്തിയ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പരാതി നൽകുമെന്ന് പറഞ്ഞ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി അനുനയിപ്പിച്ചു. പിന്നീട് സ്ഥിരമായി വീട്ടിലെത്തിയ പ്രതി, പല കാരണങ്ങൾ പറഞ്ഞ് പലതവണയായി ഇവരിൽനിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്തതായും നിരന്തരം തന്നെ പീഡിപ്പിച്ചതായും സ്ത്രീ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
എന്നാൽ അടുത്ത നാളിൽ തന്നോടുള്ള ഇടപെടലിൽ വ്യത്യാസം തോന്നി കൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ ഇയാളുടെ രീതി മാറുകയും ഭീഷണിപ്പെടുത്താനും തുടങ്ങിയത്രേ.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയതിനെത്തുടർന്നാണ് ചെങ്ങന്നൂർ ഡിവൈ എസ്പിക്ക് സ്ത്രീ പരാതി നൽകിയത്. തുടർന്ന് മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു.
ഒളിവിൽ പോയ പ്രതിയെ മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്. വി. ബിജു, എസ് ഐ സുദീപ്, സിവിൽ പോലീസ് ഓഫീസർമാരായ അരവിന്ദ്, വിനീത്, അനന്ദു ബാലു എന്നിവർ ചേർന്ന് മാവേലിക്കരയിൽനിന്നു പിടികൂടി. പ്രതിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Nattuvishesham District news