സംസ്ഥാനപാതയിൽ വലിയകുഴികളായി രൂപപ്പെടുന്ന വള്ളിയോട് തേവർകാട് കൺവൻഷൻ സെന്ററിനടുത്തെ ഭാഗം.
വടക്കഞ്ചേരി: ഒരുപതിറ്റാണ്ടായി അറ്റകുറ്റപ്പണികളിലൊതുങ്ങുന്ന മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാതയിൽ കുഴികൾ രൂപപ്പെട്ട് വാഹനഗതാഗതം ബുദ്ധിമുട്ടായി.
പതിവുതെറ്റാതെ ഈ വർഷവും വള്ളിയോട് തേവർകാട് കൺവൻഷൻ സെന്ററിനടുത്താണ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ട് വാഹനങ്ങളുടെ ചാട്ടവും അപകടങ്ങളും തുടങ്ങിയിട്ടുള്ളത്. ഒന്നുരണ്ടു ദിവസത്തിനുള്ളിൽ കുഴികളുടെ പരപ്പ് കൂടി റോഡിനു നടുവിൽ കുളമാകും.
പ്രതിഷേധം ശക്തിപ്പെടുമ്പോൾ ക്വാറിവേസ്റ്റ് തള്ളി ഓട്ടയടക്കൽ പ്രഹസനം നടത്തും. കഴിഞ്ഞ പത്തുവർഷത്തിലേറെയായി സംസ്ഥാനപാതയിലെ സ്ഥിതിയാണിത്.
പാത ആരംഭിക്കുന്ന മംഗലം പാലത്തിനടുത്ത് ഹീറോ ഷോറുമിനു മുന്നിലായി മഴവെള്ളം പോകാൻ വഴിയില്ലാതെ വെള്ളം മുഴുവൻ റോഡിൽ പൊങ്ങുകയാണ്. ഒരു മാസത്തിനുള്ളിൽ രണ്ടുതവണ പൊളിച്ചുപണിത കൾവർട്ടുള്ള ഭാഗമാണിത്. മൂച്ചിചുവട് റേഷൻകടയ്ക്കു മുന്നിലും റോഡിൽ വെള്ളക്കെട്ടുണ്ട്. വള്ളിയോട് സെന്ററിലെ വെള്ളക്കെട്ടിനും ഇത്തവണയും പരിഹാരമായിട്ടില്ല. പോളിടെക്നിക്കിനടുത്തും കുഴികൾക്കൊപ്പം റോഡ് താഴ്ന്ന നിലയിലാണ്. കരിപ്പാലി ഭാഗത്തു കുഴികൾ കുറവാണ്.
എന്നാൽ റോഡിന്റെ മിനുസക്കൂടുതലിൽ മഴക്കാലത്ത് അപകടങ്ങളാണ് ഭീഷണിയാകുന്നത്. വർഷങ്ങളേറെയായി വെള്ളക്കെട്ടിലാണ് മുടപ്പല്ലൂർ ടൗൺ. ഉയർന്ന പ്രദേശത്താണ് ഈ ടൗൺ.
എന്നാൽ റോഡും കൾവർട്ടും ഇടയ്ക്കിടെ പുതുക്കിപണിത് ടൗൺ താഴ്ന്ന സ്ഥിതിയിലായി. ഇതിനാൽ മഴവെള്ളം മുഴുവൻ നാലുഭാഗത്തുനിന്നും ടൗണിലെത്തി കെട്ടിനിൽക്കും. താഴേക്ക് ഒഴുകിപ്പോകാൻ ചാലുകളോ ഓവുകളോ ഇല്ല.
താഴെയുള്ള കരിപ്പാലി പുഴയിലേക്ക് വെള്ളം ഒഴുക്കിവിടാൻ നടപടിയുണ്ടായാൽ വെള്ളക്കെട്ടിനു ശാശ്വത പരിഹാരമാകുമെന്ന് വ്യാപാരികളും വീട്ടുകാരും പറയുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവർ ചെവിക്കൊള്ളുന്നില്ല.
നാലുവരിപ്പാതയാക്കി വികസിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാരത് മാലാ പദ്ധതിയിൽ റോഡ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞാണ് പൊതുമരാമത്ത് വകുപ്പ് ഈ അന്തർസംസ്ഥാന പാതയെ അവഗണിക്കുന്നത്
Tags : Nattuvishesham District news