ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത
തിരുവല്ല: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ ഉരുള്‍പൊട്ടലും പ്രളയവുംമൂലം പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളുടെ വേദനയില്‍ പങ്കു ചേരുന്നതായി ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത.
എല്ലാവരും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ദുരിതബാധിതര്‍ക്ക് സഹായഹസ്തം നീട്ടുകയും ചെയ്യണമെന്ന് മെത്രാപ്പോലീത്ത അഭ്യർഥിച്ചു. ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ നമ്മുടെ വികസന കാഴ്ചപ്പാടിനെയും പ്രകൃതിയോടുള്ള സമീപനത്തെയും പുനര്‍വിചിന്തനം ചെയ്യാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. പരിസ്ഥിതിയെ മാനിച്ചും പ്രകൃതിയോട് ഇണങ്ങിയും ജീവിക്കുന്ന ജീവിതശൈലി സ്വീകരിക്കുവാന്‍ നാം പ്രതിജ്ഞാ ബദ്ധരാകണം. മാര്‍ത്തോമ്മാ സഭയുടെ വികസന വിഭാഗമായ കാര്‍ഡിലൂടെയും ഭദ്രാസന കേന്ദ്രങ്ങളിലൂടെയും സംഘടനകളിലൂടെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
സഭയുടെ പല സ്ഥാപനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് മാര്‍ത്തോമ്മാ സഭാ ഓഫീസുമായി ബന്ധപ്പെടാം.