വടക്കാഞ്ചേരി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് മേരി തോമസിന് ഇതു രണ്ടാമൂഴം. വാഴാനി ഡിവിഷനിൽനിന്നു ജില്ലാ പഞ്ചായത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട മേരി തോമസ് രണ്ടാം തവണയാണ് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നത്.
നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമാണ്. നേരത്തേ മൂന്നുവർഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്.
വാഴാനി ഡിവിഷനിൽനിന്ന് 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു മേരി തോമസ് ജില്ലാ പഞ്ചായത്ത് അംഗമായത്. ഒരുതവണ വടക്കാഞ്ചേരിയിൽനിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരയോട് ചെറിയ വോട്ടുവ്യത്യാസത്തിൽ പരാജയപ്പെടുകയായിരുന്നു.
ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും
ദാസനായിരിക്കണം: മേയർ നിജി ജസ്റ്റിൻ
തൃശൂർ: കോർപറേഷൻ മേയർ പദവിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോടു പ്രതികരിച്ച് മേയർ ഡോ. നിജി ജസ്റ്റിൻ. ഗാന്ധിയെയും ബൈബിൾവചനങ്ങളും ഉദ്ധരിച്ചായിരുന്നു മേയറുടെ പ്രതികരണം. ലാലി ജെയിംസിന്റെ ആരോപണങ്ങളോടു പ്രതികരിക്കാനില്ലെന്നും നിജി ജസ്റ്റിൻ പറഞ്ഞു.
പാർട്ടി ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും. വിനയമില്ലാത്ത സേവനം സ്വാർഥതയും അഹന്തയുമാണെന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ട്.
നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനായിരിക്കണം എന്ന ബൈബിൾ വചനങ്ങളും മേയർ ഓർമിപ്പിച്ചു. തൃശൂരിലെ എല്ലാ ആളുകളുടെയും ദാസൻ ആയിരിക്കാനാണു തനിക്ക് ആഗ്രഹമെന്നും മേയർ പറഞ്ഞു.
മുരളീമന്ദിരത്തിലെ കെ. കരുണാകരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു മേയർ.
ടി.കെ. സുധീഷ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
തൃശൂർ: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ടി.കെ. സുധീഷ് തെരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 30 വോട്ടുകളിൽ 21 വോട്ടു നേടിയാണ് ടി.കെ. സുധീഷ് വിജയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് വൈസ് പ്രസിഡന്റിനു സത്യവാചകം ചൊല്ലിക്കൊടുത്തു.
കാട്ടൂർ ഡിവിഷനിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായാണ് ടി.കെ. സുധീഷ് തെരഞ്ഞെടുക്കപ്പെട്ടത്. എതിർസ്ഥാനാർഥി വടക്കേക്കാട് ഡിവിഷനിൽനിന്നുള്ള യുഡിഎഫിന്റെ ഷംസീറ അഷ്റഫിന് ഒന്‍പതു വോട്ടു ലഭിച്ചു.
ബിജെപിയെ സഖ്യകക്ഷിയാക്കുന്നതിൽ കോണ്‍ഗ്രസിനു
ചാഞ്ചല്യമില്ല: സിപിഎം
തൃശൂർ: ബിജെപിയും എസ്ഡിപിഐയും സഖ്യകക്ഷികളാകുന്നതിൽ വി.ഡി. സതീശന്റെ കോണ്‍ഗ്രസിനു ചാഞ്ചല്യമില്ലെന്നു സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. മറ്റത്തൂർ, പാറളം, ചൊവ്വന്നൂർ പഞ്ചായത്തുകൾ ഇതിന് അടിവരയിടുന്നു. അധികാരക്കൊതി മൂത്ത കോണ്‍ഗ്രസിന് ബിജെപി ഉയർത്തുന്ന ഭൂരിപക്ഷ വർഗീയഭീഷണിയോ എസ്ഡിപിഐയുടെ മുസ്ലിം തീവ്രവാദരാഷ്ട്രീയമോ ബാധകമല്ല.
മറ്റത്തൂരിൽ എട്ടു കോണ്‍ഗ്രസ് അംഗങ്ങൾ ബിജെപിയുമായി കൈകോർത്തു ഭരണം നേടി. പാർട്ടിയിൽനിന്നു രാജിവച്ചെന്നു പറയുന്നതു തട്ടിപ്പാണ്. മനഃസാക്ഷിക്കുത്തില്ലാതെ അവർ കോ-ബി അവിശുദ്ധ മുന്നണിയായി. പാറളത്തു കോണ്‍ഗ്രസ് അംഗം ബോധപൂർവം വോട്ട് അസാധുവാക്കി ബിജെപിക്കു വഴിയൊരുക്കി. ചൊവ്വന്നൂരിൽ എസ്ഡിപിഐയുടെ രണ്ടു വോട്ടുകൾ നേടി കോണ്‍ഗ്രസ് പഞ്ചായത്തുഭരണം നേടി.
ബിജെപി, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുമായുള്ള ചങ്ങാത്തത്തിലൂടെ കേരളത്തിലെ പുരോഗമനധാരയെ തകർക്കാനാണു ശ്രമമെന്നും അബ്ദുൾ ഖാദർ പറഞ്ഞു.
മറ്റത്തൂരിലെ കോണ്‍ഗ്രസുകാരുടെ മുന്നണിമാറ്റം വെല്ലുവിളി: സിപിഐ
തൃശൂർ: യുഡിഎഫിന്റെ പേരിൽ വോട്ടുവാങ്ങി ജയിച്ച് അധികാരത്തിന്റെ അടുത്തെത്തിയ കോണ്‍ഗ്രസുകാർ നേരം ഇരുട്ടിവെളുത്തപ്പോഴേക്കും ബിജെപി കൂടാരത്തിൽ കടന്നുകയറി അധികാരം പങ്കുവയ്ക്കുന്ന ജനവഞ്ചനയുടെ സാക്ഷ്യമാണ് മറ്റത്തൂർ പഞ്ചായത്തിൽ കണ്ടതെന്നു സിപിഐ.
മുന്നണി മാറിയവർക്കുനേരേ എടുത്ത സസ്പെൻഷൻ ജനങ്ങളെ കബളിപ്പിക്കുന്നതും കോണ്‍ഗ്രസിന്റെ രാഷ്ട്രീയപാപ്പരത്തം വ്യക്തമാക്കുന്നതുമാണ്. പാറളം പഞ്ചായത്തിൽ ബിജെപിക്കു ഭരണം ഏൽപ്പിച്ചുകൊടുക്കാൻ കോണ്‍ഗ്രസ് അംഗം മനഃപൂർവം വോട്ട് അസാധുവാക്കി. ഇതു ജില്ലയിലെ കോണ്‍ഗ്രസ് - ബിജെപി അവിഹിതബന്ധത്തിന്റെ തെളിവാണെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ പ്രതികരിച്ചു.
വേലൂരിൽ നറുക്കെടുപ്പ്:പ്രസിഡന്റ്, വൈസ് പ്രസിഡന്റ്
സ്ഥാനം യുഡിഎഫിന്
വേലൂർ: എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമുള്ള വേലൂർ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ യുഡിഎഫിലെ സ്വപ്ന രാമചന്ദ്രനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. 2015ലും 2020ലും എൽഡിഎഫ് ആണ് പഞ്ചായത്ത് ഭരിച്ചിരുന്നത്.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറിയായ സ്വപ്ന രാമചന്ദ്രൻ ഇതു നാലാംതവണയാണ് പഞ്ചായത്ത് ഭരണസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. പന്ത്രണ്ടാം വാർഡിൽനിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചുജയിച്ച നിധീഷ് ചന്ദ്രൻ വട്ടംപറന്പിലിനു നറുക്കെടുപ്പിലൂടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.
ചൊവ്വന്നൂർ: എ.എം. നിധീഷിനെ പുറത്താക്കി
തൃശൂർ: ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ പാർട്ടിതീരുമാനങ്ങൾ ലംഘിച്ചു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച് പ്രസിഡന്റായ എ.എം. നിധീഷിനെ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രാഥമികഅംഗത്വത്തിൽനിന്നു പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അറിയിച്ചു.
Tags : nattu vishesham Mary Thomas's Second time