പറാലിൽ പൈപ്പിലുണ്ടായ ചോർച്ച മൂലം കിട്ടാക്കനിയായി കുടിവെള്ളം
ചങ്ങനാശേരി: പറാലിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ അഥോരിറ്റിയുടെ പൈപ്പില്‍ ശുദ്ധജലം എത്തുന്നില്ല. കഴിഞ്ഞ മൂന്നാഴ്ചക്കാലമായാണ് പ്രതിസന്ധി നേരിടുന്നത്. പോളയും മാലിന്യവും നിറഞ്ഞ് മലിനമായ തോട്ടിലെ വെള്ളം കിണറുകളിലേക്ക് അരിച്ചിറങ്ങുന്നതിനാല് കിണറുകളിലെ വെള്ളം ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്.
പുരപ്പുറത്ത് വീഴുന്ന മഴവെള്ളം ശേഖരിച്ചാണ് ശുദ്ധജലമായി ഉപയോഗിക്കുന്നത്. പറാല്‍ സെന്റ് ആന്റണീസ് പള്ളി, വിവേകാനന്ദ സ്കൂളിനു സമീപം, പാരിപ്പള്ളം, കണ്ടങ്കരി, അങ്കണവാടി തുടങ്ങിയ ഭാഗങ്ങളിലാണ് ശുദ്ധജല വിതരണം നിലച്ചിരിക്കുന്നത്.
ശുദ്ധജലലഭ്യത കുറഞ്ഞതോടെ ഈ പ്രദേശങ്ങളില്‍ ജലജന്യ രോഗഭീതിയും ആശങ്ക പരത്തുന്നുണ്ട്. പൈപ്പ് ജലം ലഭിക്കാത്തതുമൂലം നാട്ടുകാര്‍ ഏറെ ദുരിതത്തിലാണ്. വെട്ടിത്തുരുത്തിന്റെ ചില ഭാഗങ്ങളിലും പൈപ്പിലൂടെ ശുദ്ധജലം എത്തുന്നില്ലെന്ന് പരാതിയുണ്ട്.
ഭൂമിക്കടിയില്‍ പൊട്ടിയ പൈപ്പിലൂടെ വെള്ളം വ്യാപകമായി ചോരുന്നതാണ് പറാലിലെ ശുദ്ധജലവിതരണ തടസത്തിനു കാരണമായി വാട്ടര്‍ അഥോരിറ്റി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. പറാല്‍ റോഡില്‍ മരത്തിന്റെ വേരുകള്‍ ഇറങ്ങി പൈപ്പുകള്‍ ഞെരിച്ചതുമൂലം പൈപ്പുകള്ക്കുണ്ടായ തകരാറിനെ തുടര്‍ന്ന് ഭൂമിക്കടിയിലേക്ക് വന്‍തോതില്‍ ജലച്ചോര്‍ച്ച അനുഭവപ്പെടുകയാണ്.
ചോര്‍ച്ച കണ്ടെത്തിയ പലസ്ഥലങ്ങളിലേയും പൈപ്പ് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. തകരാറിലായ 36മീറ്റര്‍ പൈപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ മാറിയിരുന്നു. എന്നാല്‍ ചില സ്ഥലങ്ങളിലെ ചോര്‍ച്ച കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
വണ്ടിപ്പേട്ട മുതല്‍ പറാല്‍ വരെയുള്ള ഭാഗത്ത് പുതിയ ഡിഐ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് പണം അടച്ച് അനുമതി വാങ്ങണം. അനുമതി ലഭിച്ച് പൈപ്പ് മാറ്റി സ്ഥാപിച്ചാലേ പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനാകൂ എന്നും വാട്ടര്‍ അഥോരിറ്റി അധികൃതര്‍ പറഞ്ഞു.
Tags : Local News Nattuvishesham Kottayam