അപകടഭീഷണിയായി നിൽക്കുന്ന കൂറ്റൻ വാട്ടർടാങ്ക്.
വടക്കഞ്ചേരി: കണ്ണമ്പ്രയിൽ അപകട ഭീഷണിയായി നിൽക്കുന്ന കൂറ്റൻ വാട്ടർടാങ്ക് അടിയന്തിരമായി പൊളിച്ചുനീക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ കേരള വാട്ടർ അഥോറിറ്റിക്ക് കത്തുനൽകി.
രണ്ടുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കൂറ്റൻ ടാങ്കിന്റെ പില്ലറുകളിലും ബീമുകളിലും വലിയ വിള്ളലുകളും അതുമൂലം ടാങ്കിന് ബലക്ഷയമുണ്ടായിട്ടുണ്ടെന്ന കണ്ടെത്തലിലാണ് ഗുരുതരമായ സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടി കത്തുനൽകിയിട്ടുള്ളതെന്ന് കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ പറഞ്ഞു.
40 വർഷം മുമ്പ് നിർമിച്ചതാണ് ടാങ്ക്. പഞ്ചായത്ത് കോമ്പൗണ്ടിലാണ് ടാങ്ക് നിൽക്കുന്നത്. ടാങ്കിനെ പ്രത്യേക മതിൽക്കെട്ടോടെയാണ് സംരക്ഷിച്ചിട്ടുള്ളതെങ്കിലും ബലക്ഷയമായതോടെ പ്രദേശവാസികളും സമീപത്തെ പഞ്ചായത്തിന്റെ ടർഫ് കോർട്ടിലെത്തുന്ന കുട്ടികളും ഏറെ ഭീതിയിലാണ്.
പഞ്ചായത്ത് ഓഫീസും കുടുംബശ്രീ ഓഫീസും ടാങ്ക് ഭീഷണിയിലുണ്ട്. ഇതിനോട് ചേർന്നുള്ള ടാർറോഡിലൂടെ പോകുന്ന യാത്രക്കാരും ഭയപ്പാടോടെയാണ് ഇതുവഴി കടന്നുപോകുന്നത്.
അപകട ഭീഷണിയായിട്ടുള്ള ടാങ്കിനടിയിൽ ഇപ്പോൾ സാമൂഹ്യവിരുദ്ധരും മദ്യപസംഘങ്ങളും താവളമാക്കുകയാണ്. ടാങ്ക് പൊളിച്ചുനീക്കാൻ നേരത്തെ കണ്ണമ്പ്ര പഞ്ചായത്ത് മൂന്നുലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും കേന്ദ്ര- സംസ്ഥാന പദ്ധതിയിൽ ടാങ്കിന്റെ മെയിന്റനൻസ് വർക്കുകൾ നടത്താൻ ഫണ്ട് ലഭിക്കുമെന്ന് പറഞ്ഞ് വാട്ടർ അഥോറിറ്റി പഞ്ചായത്ത് നിർദേശം അവഗണിക്കുകയായിരുന്നു.
അത്തരം ഫണ്ടൊന്നും ലഭ്യമല്ലാതിരുന്നതിനെ തുടർന്ന് പിന്നീട് ടാങ്ക് പൊളിച്ചു മാറ്റാൻ 3,27,000 രൂപ അനുവദിക്കണമെന്ന് വാട്ടർ അഥോറിറ്റി പഞ്ചായത്തിനോട് ആവശ്യപ്പെടുന്ന സ്ഥിതിയുമുണ്ടായി. എന്നാൽ തനത് ഫണ്ടോ സർക്കാർ ഫണ്ടുകളോ ലഭ്യമല്ലാത്തതിനാൽ വാട്ടർ അഥോറിറ്റിയുടെ ആവശ്യം പഞ്ചായത്തും നിരസിച്ചിരിക്കുകയാണെന്ന് വൈസ് പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ ചൂണ്ടിക്കാട്ടി. വാട്ടർടാങ്കിനു മുന്നിൽ അപായ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ടാങ്കിന്റെ ബലക്ഷയംമൂലം ഒന്നരവർഷമായി ജലസംഭരണം ഇല്ലെന്നും ലൈനിലേക്ക് നേരിട്ടുള്ള പമ്പിംഗാണ് നടത്തുന്നതെന്നും വാട്ടർ അഥോറിറ്റി ആലത്തൂർ ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ മുരളീധരൻ പറഞ്ഞു.
ടാങ്ക് പൊളിച്ചുനീക്കുന്നതിനുള്ള ഫണ്ടിനായി വാട്ടർ അഥോറിറ്റിയുടെ ഉന്നതതല കാര്യാലയങ്ങളിലേക്ക് കത്തുനൽകിയിട്ടുണ്ടെന്നും എഇ അറിയിച്ചു.