അറസ്റ്റിലായ മുഹമ്മദ് ഷാഫി, സരിത
കൊച്ചി: ഹോട്ടലില്‍ മുറിയെടുത്ത് എംഡിഎംഎ കച്ചവടം നടത്തുന്ന യുവാവും പെൺസുഹൃത്തും പിടിയിലായി. ആലപ്പുഴ കാര്‍ത്തികപ്പിള്ളി സ്വദേശി മുഹമ്മദ് ഷാഫി (29), സുഹൃത്തായ ആമ്പലപ്പുഴ സ്വദേശിനി സരിത എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 94.032 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എറണാകുളം സൗത്തിലെ ക്യൂന്‍സ് ഹോട്ടലില്‍ മുറിയെടുത്തായിരുന്നു ലഹരി കച്ചവടം. ബംഗളൂരുവില്‍ നിന്ന് വലിയ അളവില്‍ എംഡിഎംഎ വാങ്ങിയ ശേഷം ഓര്‍ഡര്‍ അനുസരിച്ച് പറയുന്ന സ്ഥലത്ത് ലഹരി എത്തിച്ചു നല്കുന്ന ഡോര്‍ ഡെലിവറി സംവിധാനത്തിലായിരുന്നു പ്രതികളുടെ ലഹരി കച്ചവടം.
അടുത്തിടെ മുഹമ്മദ് ഷാഫി ബംഗളൂരുവില്‍ പോയി എംഡിഎംഎ വാങ്ങിയതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഹോട്ടല്‍ മുറിയില്‍ നിന്ന് 65.27 ഗ്രാം എംഡിഎംഎ പിടികൂടിയത്. എക്സൈസ് സംഘം ഹോട്ടല്‍ മുറിയില്‍ എത്തുന്ന സമയത്ത് മുഹമ്മദ് ഷാഫി മാത്രമാണുണ്ടായിരുന്നത്. സരിത ആലപ്പുഴയില്‍ നിന്നു ലഭിച്ച ഓര്‍ഡര്‍ കൈമാറാന്‍ പോയതായിരുന്നു. രാത്രി തിരിച്ചെത്തിയ സരിതയെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ആലപ്പുഴയിലെ വീട്ടില്‍ എംഡിഎംഎ സൂക്ഷിച്ചിട്ടുള്ളതായി ഇവര്‍ എക്സൈസിന് മൊഴി നല്കി. തുടര്‍ന്ന് ആലപ്പുഴയില്‍ നടത്തിയ പരിശോധനയില്‍ 28.76 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഗ്രാമിന് 4,000 രൂപ നിരക്കിലായിരുന്നു എംഡിഎംഎ വിറ്റിരുന്നത്.
പ്രതികള്‍ ലഹരി വില്പന നടത്തി ലഭിച്ച 17,770 രൂപയും ഇടപാടുകള്‍ നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് എംഡിഎംഎ വാങ്ങിയവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. തൃശൂര്‍ സ്വദേശിയുടെ നിര്‍ദേശ പ്രകാരമാണ് പ്രതികള്‍ ബംഗളൂരുവിലെത്തി മയക്കുമരുന്ന് വാങ്ങിയതെന്നാണ് കണ്ടെത്തല്‍. എക്സൈസ് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Tags : arrested NattuVishasham DistrictNews