സി.വി. ലീനീഷിനെ കണ്ണൂർ ആർപിഎഫ് സ്റ്റേഷനിലെത്തിച്ചപ്പോൾ.
കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിന് നേരേ കല്ലേറ് നടത്തിയ ആൾ അറസ്റ്റിൽ.കണ്ണൂർ കടലായി സ്വദേശി സി.വി. ലിനീഷിനെയാണ് (36) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഇൻസ്പെക്ടർ ജെ. വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 21ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനും കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ വച്ചായിരുന്നു കല്ലേറ്. കല്ലേറിൽ ട്രെയിനിന്റെ മുൻഭാഗത്തെ ഒരു കോച്ചിന്റെ ജനൽ ഗ്ലാസുകൾ തകർന്നിരുന്നു. സംഭവത്തിൽ കേസെടുത്ത ആർപിഎഫ്, കണ്ണൂർ, സിറ്റി പോലീസ് എന്നിവർ നിരവധിയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചിരുന്നു.
റെയിൽവേ ട്രാക്കിന് സമീപങ്ങളിലിരുന്നു ഒഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് മദ്യപാനം നടത്തുന്ന സംഘങ്ങളെ ആർപിഎഫ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നുമാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. സംഘമായി മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ കുപിതനായ പ്രതി റെയിൽപ്പാളത്തിന് സമീപത്ത് പോയി കടന്നു പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിനു കല്ലേറ് നടത്തുകയായിരുന്നു.
തലശേരി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ആർപിഎഫ് എഎസ്ഐ വി.വി. സഞ്ജയ്കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ എ.കെ.അജീഷ്, രതീഷ്,കോൺസ്റ്റബിൾ പി. പ്രണവ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.