ജലസേചനമന്ത്രി മോൻസ് ജോസഫിനു നിവേദനം നൽകുന്നു.
പാലക്കാട്: വികസനത്തിന്റെ പേരിൽ 2025 സെപ്റ്റംബർ 10 മുതൽ അടച്ചിട്ടിരിക്കുന്ന മലന്പുഴ ഉദ്യാന നിർമാണപ്രവൃത്തികൾ ഉടൻ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നു കേരള കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് ജലസേചന മന്ത്രി മോൻസ് ജോസഫിനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
സർക്കാരിന് വൻ നഷ്ടമുണ്ടാകുന്നതിനൊപ്പം പരിസരവാസികളായ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ഇപ്പോൾ ഏറെ ദുരിതത്തിലുമാണ്. ഒരു കേടുപാടും ഇല്ലാത്ത ചുറ്റുമതിലിന്റെ പുനർനിർമാണമല്ലാതെ കാര്യമായ ഒരു വികസന പ്രവൃത്തിയും ഉദ്യാനത്തിൽ പത്തുമാസമായി നടന്നിട്ടില്ല.
വേനലവധിക്കാലത്ത് വിവിധ മേഖലകളിലായി ലഭിക്കേണ്ട വരുമാനത്തിൽ വലിയ കുറവാണ് ഉദ്യാനം പൂട്ടിക്കിടക്കുന്നതുമൂലം സംഭവിച്ചിരിക്കുന്നത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് മുൻ കരാർകന്പനിക്ക് ജോലി ഏൽപ്പിച്ചത്.
ഉദ്യാനം രണ്ടുഭാഗമായി വിഭജിച്ച് നിർമാണപ്രവൃത്തികൾ നടത്തിയാൽ വിനോദസഞ്ചാരികൾക്ക് ഗുണകരമാകും. തൊഴിലാളികളുടെ ബാക്കിയുള്ള ശന്പള കുടിശിക നൽകണമെന്നും ഡാമിന്റെ വൃഷ്ടിപ്രദേശം അളന്ന് തിട്ടപ്പെടുത്തി കന്പിവേലികെട്ടി സംരക്ഷിക്കണമെന്നും മലന്പുഴയിൽനിന്നും ജില്ലയിലെ മറ്റ്ഡാമുകളിൽ നിന്നും മണലെടുക്കാൻവേണ്ട സർക്കാർതല തീരുമാനമുണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
അനധികൃത റിസോർട്ടുകൾ കൂടിവരികയാണെന്നും ഡാമിന് ദോഷകരമായ രീതിയിൽ ബോർവെൽ കുഴിക്കുന്നതുൾപ്പെടെഉള്ള നിർമാണപ്രവർത്തികൾ നടക്കുന്നത് പരിശോധിക്കണമെന്നും ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെകുറിച്ച് വകുപ്പുതലത്തിൽ അന്വേഷണം വേണമെന്നും നിവേദനത്തിൽ ശിവരാജേഷ് ആവശ്യപ്പെട്ടു. മന്ത്രി ഉടൻ പാലക്കാട്ട് എത്താമെന്നും നേരിട്ട് പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്നും ഉറപ്പുനൽകി.
നേതാക്കളായ എം.വി. രാമചന്ദ്രൻ നായർ, സതീഷ് പുതുശേരി, എസ്. അജയ് എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
Tags : Memorandum NattuVishasham DistrictNews