കായംകുളം: റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ രഹസ്യ പരിശോധനയിലാണ് 50 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി മുബാറക് അലി (38) പിടിയിലായത്. ഇയാൾക്കെതിരേ സമാന സ്വഭാവത്തിലുള്ള കേസുകളും ഒരു അടിപിടിക്കേസും നിലവിലുണ്ടെന്ന് എക്സൈസ് അറിയിച്ചു.
രണ്ടാഴ്ചയോളമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. ഹെറോയിൻ കൈമാറുന്നതിനായി ഇയാൾ കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുവാവും യുവതിയും പിടിയിൽ
ഹരിപ്പാട്: എംഡിഎംഎയുമായി ഹരിപ്പാട്ട് യുവാവും വീയപുരത്ത് യുവതിയും പിടിയിലായി. കുമാരപുരം താമല്ലാക്കൽ വടക്ക് ഉസ്മാനിയ മൻസിലിൽ ഇല്ല്യാസ് (37), വീയപുരം സ്വദേശിനി ഗോപിക എന്നിവരാണ് പിടിയിലായത്. ഇല്ല്യാസിൽനിന്ന് 5.72 ഗ്രാം എംഡിഎംഎയും ഗോപികയിൽ നിന്ന് 0.25 ഗ്രാം എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു.
വ്യാഴാഴ്ച രാത്രി എട്ടരയോടെ ഹരിപ്പാട് തെക്കേനട ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് നിർമാണത്തിലിരിക്കുന്ന സർവീസ് റോഡിന് സമീപത്തുനിന്നാണ് ഇല്ല്യാസിനെ ഹരിപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സംശയം തോന്നി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
ഇല്ല്യാസിന്റെ ഫോൺ കോൾ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വീയപുരത്തെ അറസ്റ്റിലേക്ക് നയിച്ചത്. സ്വന്തം ഉപയോഗത്തിനായി ഇവർ ഇല്ല്യാസിൽനിന്ന് ലഹരിമരുന്ന് വാങ്ങിയതാണെന്നാണ് പോലീസ് നൽകുന്ന വിവരം.
പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയ മൊത്തക്കച്ചവടക്കാരെയും ഇവരുടെ മറ്റ് ഇടപാടുകാരെയും കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഹരിപ്പാട് എസ്എച്ച്ഒ വി. ഷിബുവിന്റെ നേതൃത്വത്തിൽ എസ്ഐ ഇ. നൗഷാദ്, എഎസ്ഐ പ്രമോദ്, സിപിഒ ശ്രീനാഥ്, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് അംഗങ്ങളായ ഗിരീഷ്, ഇജാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags : Nattuvishesham District News