അപലപനീയം: സിപിഐ
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുണ്ടായ കെഎസ്യു ആക്രമണം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍. പ്രതിഷേധത്തിന്റെ പേരില്‍ ഒരു മന്ത്രിയെ പ്രത്യേകിച്ച് സ്ത്രീയെ കായികമായി ആക്രമിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാകില്ല. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടെങ്കിലും സമരങ്ങള്‍ അതിരുവിടുന്നത് പാര്‍ട്ടി നേതൃത്വം നിയന്ത്രിക്കണം. ഇത് ശരിയായ രാഷ്ട്രീയമല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
കെഎസ്യു ആക്രമണം
പ്രതിഷേധാര്‍ഹം:
കോണ്‍ഗ്രസ്-എസ്
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് നേരെ കണ്ണൂരില്‍ കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കോണ്‍ഗ്രസ്-എസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് കെ.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഇ.പി.ആര്. വേശാല, യു. ബാബുഗോപിനാഥ്, എം. ഉണ്ണികൃഷ്ണന്, കെ.എം. വിജയന്, ടി.കെ.എ. ഖാദര്‍, രാജേഷ് മാത്യു പുതുപ്പറമ്പില്‍, വി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.
ജനാധിപത്യ കേരളത്തിന് അപമാനം:
കേരള കോൺഗ്രസ്-എം
ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ച സംഭവം ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ പ്രസ്താവനയിൽ പറഞ്ഞു. ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധാര്‍ഹം:
ബിജെപി
മന്ത്രി വീണാ ജോർജിനെ കൈയേറ്റം ചെയ്ത കോണ്‍ഗ്രസ് നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാര്‍. മന്ത്രി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിനു മുമ്പ് യുവമോര്‍ച്ചയും പ്രതിഷേധിച്ചിരുന്നു. കരിങ്കൊടി വീശി മാത്രമായിരുന്നു യുവമോര്‍ച്ച പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന നിലപാടാണ് മന്ത്രി വീണ ജോർജിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും തട്ടിക്കയറി. ഇതൊന്നും ഒരു മന്ത്രിയില്‍ നിന്നുണ്ടാകരുത്. ജനാധിപത്യരീതിയിലുള്ള പ്രതിഷേധത്തിനെതിരെ അസഹിഷ്ണുതയോടെ പെരുമാറുന്ന മന്ത്രിയുടെ നിലപാട് ശരിയല്ലെന്നും കെ.കെ. വിനോദ്കുമാര്‍ പ്രസ്താവനയിൽ പറഞ്ഞു.