ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർചിത്രങ്ങളുടെ നവീകരണം പൂർത്തിയായി. പ്രഭ വീണ്ടെടുത്ത ചിത്രങ്ങളുടെ സമർപ്പണം ഇന്നു നടത്തും. 16-ാം നൂറ്റാണ്ടിനും 18-ാം നൂറ്റാണ്ടിനുമിടയിൽ രചിക്കപ്പെട്ട ചിത്രങ്ങൾ കാലപ്പഴക്കത്തിൽ പ്രഭ മങ്ങിയ നിലയിലായിരുന്നു. മന്ത്രി വി.എൻ. വാസവന്റെ പ്രത്യേക താത്പര്യത്തിലാണ് രണ്ടു വർഷം മുമ്പ് ചുവർചിത്ര സംരക്ഷണ പദ്ധതിക്ക് തുടക്കമിട്ടത്.
വർഷങ്ങളോളം സംരക്ഷിക്കപ്പെടാതെ കിടന്ന ചിത്രങ്ങൾ നാശോന്മുഖമായിരുന്നു. ചിത്രങ്ങൾക്കുള്ളിൽ ആണികളും മറ്റും അടിച്ച് ദുർബലാവസ്ഥയിലായ പ്രതലങ്ങൾ പാരമ്പര്യ കുമ്മായക്കൂട്ട് ഉപയോഗിച്ച് ബലപ്പെടുത്തി. ചിത്രങ്ങൾ രചിക്കപ്പെട്ട പ്രകൃതിദത്ത ചായക്കൂട്ടുകൾ തന്നെയാണ് നവീകരണത്തിനും ഉപയോഗിച്ചത്.
അനന്തശയനം എന്ന ചിത്രത്തിന്റെ സംരക്ഷണം നേരത്തേ പൂർത്തിയാക്കിയിരുന്നു. രണ്ടാംഘട്ടത്തിൽ പ്രദോഷനൃത്തം, അഘോരമൂർത്തി, വസ്ത്രാപഹരണം, വീരാളിപ്പട്ട്, വേട്ട ശാസ്താവ്, ദ്വാരപാലകർ എന്നീ ചിത്രങ്ങളാണ് സംരക്ഷിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡും വാസ്തുവിദ്യാ ഗുരുകുലവും ചേർന്നാണ് ചിത്രസംരക്ഷണത്തിന് പദ്ധതി തയാറാക്കിയത്. എൻആർഎൽസി മുൻ ഡയറക്ടർ ഡോ. വേലായുധൻ നായരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ വാസ്തുവിദ്യാ ഗുരുകുലം മ്യൂറൽ ആർട്ടിസ്റ്റ് കടമ്മനിട്ട ശ്രീക്കുട്ടന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് മ്യൂറൽ ആർട്ടിസ്റ്റുമാരായ ആറന്മുള ജയകൃഷ്ണനും മണ്ണടി അഭിലാഷ് കുമാറും ചേർന്നാണ് ചിത്രസംരക്ഷണം നിർവഹിച്ചത്.
ഇന്നു രാവിലെ ഒമ്പതിന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ നവീകരിച്ച ചിത്രങ്ങളുടെ സമർപ്പണം നടത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അധ്യക്ഷത വഹിക്കും. വാസ്തുവിദ്യാ ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടർ പി.എസ്. പ്രിയദർശനൻ പദ്ധതി വിശദീകരിക്കും. എൻആർഎൽസി മുൻ ഡയറക്ടർ ഡോ. എം. വേലായുധൻ നായർ, കലാഗവേഷകൻ ഡോ. എം.ജി. ശശിഭൂഷൺ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
Tags : nattu vishesham Murals Ettumanoor Temple