മേയ്ത്ര ഹോസ്പിറ്റലിൽ അപസ്മാര രോഗികളുടെ ചികിത്സ, പിന്തുണ, ബോധവത്കരണം, വിദഗ്ധ സേവനങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്ന സമഗ്ര സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങില് നി
കോഴിക്കോട്: അപസ്മാര രോഗികളുടെ ചികിത്സ, പിന്തുണ, ബോധവത്കരണം, വിദഗ്ധ സേവനങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്ന സമഗ്ര സംരംഭങ്ങളായ ‘എപ്പിലു’, ‘എപ്പിറ്റോം’ എന്നിവ മേയ്ത്ര ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
അപസ്മാര ചികിത്സാരംഗത്തെ പ്രമുഖ വിദഗ്ധരായ ഡോ. ദിനേഷ് നായിക്കും വീണ നായക്കും ചേർന്നാണ് എപ്പിറ്റോം നെറ്റ്വർക്ക് അനാച്ഛാദനം ചെയ്തത്. അപസ്മാര രോഗികൾക്കും കുടുംബാംഗങ്ങൾക്കും വിവരവും പിന്തുണയും നൽകുന്ന സ്മാർട്ട് ഡിജിറ്റൽ കൂട്ടുകാരനായ ‘എപ്പിലു’ സിനിമാതാരം മനോജ് കെ. ജയൻ ഉദ്ഘാടനം ചെയ്തു.
മേയ്ത്ര ഹോസ്പിറ്റലിലെ ന്യൂറോസയൻസസ് വിഭാഗം മേധാവി ഡോ. സച്ചിൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ, മേയ്ത്രയെ കേന്ദ്രമാക്കി ബിഎംഎച്ച് കെയർ ഗ്രൂപ്പിലെ വിവിധ ആശുപത്രികളെയും, രാജ്യത്തിനകത്തും പുറത്തുമുള്ള അപസ്മാര വിദഗ്ധരെയും,അക്കാദമിക് സ്ഥാപനങ്ങളെയും, ഗവേഷണ കൂട്ടായ്മകളെയും ബന്ധിപ്പിക്കുന്ന സമഗ്ര അപസ്മാര ശൃംഖലയാണ് എപ്പിറ്റോം. ചികിത്സ, അക്കാദമിക പ്രവർത്തനങ്ങൾ, ഗവേഷണം എന്നീ മേഖലകളെ ഏകോപിപ്പിച്ചാണ് ഈ ശൃംഖല രൂപകൽപന ചെയ്തിരിക്കുന്നത്.
എപ്പിലു പദ്ധതിയുടെ ഭാഗമായി, അപസ്മാര രോഗികൾക്കും കുടുംബാംഗങ്ങൾക്കും 9292922233 എന്ന ഹെൽപ്ലൈൻ നമ്പറിലൂടെ വോയ്സ് ബോട്ട് സേവനവും വാട്സ്ആപ്പ് ചാറ്റ് ബോട്ട് സേവനവും ലഭ്യമാകും.ഡോ. നീലേഷ് കുറുവാലെ, ഡോ. അജയ് അസ്രണ്ണ, ബിഎംഎച്ച് കെയർ ഗ്രൂപ്പ് സിഇഒ. ഹരീഷ് മണിയൻ, മേയ്ത്ര ഹോസ്പിറ്റലിന്റെ സിഇഒ. നിഹാജ് ജി. മുഹമ്മദ്, മെഡിക്കൽ ഡയറക്ടർ ഡോ. ജിജോ വി ചെറിയാൻ, ദേശീയ-അന്തർദേശീയ വിദഗ്ധർ, ഗവേഷകർ, ആരോഗ്യരംഗ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags : Local News Nattuvishesham Kozhikode