നിലന്പൂർ: നിലന്പൂർ ചന്തക്കുന്നിലെ നഗരസഭയുടെ ബസ് സ്റ്റാൻഡിന്റെ പുനർനിർമാണത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് ഉറപ്പുനൽകി.
കഴിഞ്ഞ ഏഴ് വർഷമായി യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം ഉണ്ടാകുമെന്നും അവർ പറഞ്ഞു. നഗരസഭാധ്യക്ഷ, വൈസ് ചെയർമാൻ ഷൗക്കത്തലി കൂമഞ്ചേരി എന്ന നാണിക്കുട്ടി, കൗണ്സിലർമാർ തുടങ്ങിയവർ ബസ് സ്റ്റാൻഡ് സന്ദർശിച്ചു.
2020 ൽ അധികാരം ഒഴിയുന്നതിന് മുന്പായി ഇന്നത്തെ അധ്യക്ഷ യുഡിഎഫിലെ പദ്മിനി ഗോപിനാഥിന്റെ കാലത്താണ് ചന്തക്കുന്നിൽ നിലവിലുണ്ടായിരുന്ന ബസ് സ്റ്റാൻഡ് പുതുക്കി പണിയുന്നതിനായി പൊളിച്ചിട്ടത്.
പിന്നീട് വന്ന എൽഡിഎഫ് ഭരണസമിതി ബസ് സ്റ്റാൻഡ് നിർമാണത്തിന് തിരിഞ്ഞുനോക്കിയില്ല. കാലാവധി തീരുന്നതിന് ഏതാനും ദിവസം മുന്പ് പുതിയ ബസ് സ്റ്റാൻഡിന് തറക്കല്ലിട്ടു എന്നല്ലാതെ മറ്റു പ്രവൃത്തികളൊന്നും പൂർത്തിയാക്കിയിരുന്നില്ല. നിലവിൽ ബസ് സ്റ്റാൻഡിന് നടുവിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം അവിടെ നിന്ന് പൊളിച്ച് മറ്റൊരു ഭാഗത്തേക്ക് മാറ്റും. സ്റ്റാൻഡിൽ ഒരറ്റത്ത് ഓട്ടോറിക്ഷകൾ അവരുടെ സ്റ്റാൻഡായി ഉപയോഗിക്കുന്നുണ്ട്. അതിനാൽ ബസുകൾക്ക് പൂർണമായും ഉള്ളിലേക്ക് പ്രവേശിക്കാൻ പ്രയാസമുണ്ട്. ഷെഡ് പൊളിച്ചുമാറ്റുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് അധ്യക്ഷ പറഞ്ഞു.
പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിന് പഴയ ഭരണസമിതി സാങ്കേതികാനുമതി മാത്രമാണ് നേടിയിട്ടുള്ളതെന്ന് അധ്യക്ഷ പറഞ്ഞു. തുടർപ്രവർത്തനങ്ങൾ വേഗമാക്കും. കെഎൻജി റോഡിൽ നിന്ന് മയ്യന്താന്നി റോഡിലേക്കുള്ള റോഡ് നവീകരിച്ച് ടൈൽപാകി വൃത്തിയാക്കി ചെറിയ വാഹനങ്ങൾക്ക് പ്രവേശിക്കാനുള്ള സൗകര്യമൊരുക്കും. പഴയ ഭരണസമിതി തയാറാക്കിയ ബസ് സ്റ്റാൻഡിന്റെ പദ്ധതി പ്രയോജനപ്രദമാണെന്ന് കണ്ടാൽ നടപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തും. സെട്രക്ചറൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ കൂടി സഹകരണം തേടുമെന്നും അധ്യക്ഷ പറഞ്ഞു. നഗരസഭാ എൻജിനീയർമാരും മറ്റു ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
Tags : nattu vishesham Nilanpur Market Bus Stand